മലപ്പുറം: വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ചില പ്രസ്താവനകൾ താൻ വഹിക്കുന്ന ഉത്തരവാദിത്തത്തിനും ചുമതലക്കും നിരക്കുന്നതാണോ എന്ന് ചിന്തിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. അദ്ദേഹത്തിന്റെ ചില നിലപാടുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി വണ്ടിയിൽ കയറ്റിയത് സ്വജന മര്യാദയുടെ പേരിലാണെന്നും എം.എ ബേബി പറഞ്ഞു. സിപിഎമ്മും ബിജെപിയും ഡീൽ ഉണ്ടെന്ന് രാഷ്ട്രീയ സാക്ഷരതയുള്ള ആരും പറയില്ലെന്നും എം.എ ബേബി പറഞ്ഞു. പേരാമ്പ്രയിലെ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട വിവാദത്തിൽ ടി.പി രാമകൃഷ്ണൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ അറിവോടെയല്ലെന്നും ഇടതുമുന്നണിക്ക് വോട്ട് പിടിക്കാൻ ഇതിന്റെ ആവശ്യമില്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്.
അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി പറഞ്ഞതായി ബേബി വ്യക്തമാക്കി. മതമാണ് പ്രശ്നം എന്നൊരു ലീഗ് നേതാവ് പ്രസംഗിക്കുന്നത് കേട്ടു. അങ്ങനെയൊക്കെയും ഈ നാട്ടിൽ നടക്കുന്നുണ്ട്. എസ്ഡിപിഐയുമായി നീക്കുപോക്ക് നടത്തിയിട്ടില്ല. ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഏതെങ്കിലും പാർട്ടി എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചാൽ സ്വഭാവം ശുദ്ധിയില്ലാത്ത വോട്ട് സ്വീകരിക്കരുത് എന്ന് പറയുന്നത് ബിജെപിയുമായി ബന്ധമുണ്ടാക്കിയവരാണ്. എസ്ഡിപിഐയുടെ പല പ്രവർത്തനങ്ങളുമാണ് ആർഎസ്എസിന്റെ അജണ്ടകൾക്ക് ന്യായീകരണമാകുന്നത് എന്ന് എം.എ ബേബി പറഞ്ഞു.





























