പാലക്കാട് : അട്ടപ്പാടി മധുവധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ നൽകിയ ഹർജിയിൽ മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ഇന്ന് വിധി പറയും. പ്രതികൾ ഹൈക്കോടതി ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാധിച്ചത്. 2018 മെയ് 30നാണ് കേസിലെ 16 പ്രതികളും ജാമ്യത്തിൽ ഇറങ്ങിയത്.
കേസിൽ ഇനി വിസ്തരിക്കാനിക്കുന്ന സാക്ഷികളെ പോലും പ്രതികൾ സ്വാധീനിച്ചിട്ടുണ്ടെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നിരന്തരമായ കൂറുമാറ്റം സ്വാധീനങ്ങൾക്ക് വഴങ്ങിയണെന്ന് കോടതിക്കും ബോധ്യപ്പെട്ടു.കോടതിയിൽ നടക്കുന്നത് എന്താണെന്ന് ജനങ്ങൾ അറിയണമായിരുന്നു,അതുകൊണ്ടാണ് പ്രതികൾക്കെതിരെ ഹർജി നൽകിയതെന്നും എസ്പിപി മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് മധുകേസിലെ പ്രതികൾകളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ കോടതി വിധി പറയാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തൽ.





























