ചെന്നൈ : ഇംഗ്ലീഷിൽ നൽകുന്ന നിവേദനങ്ങൾക്ക് കേന്ദ്രസർക്കാർ ഹിന്ദിയിൽ മറുപടി നൽകുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. മധുര ലോക്‌സഭാംഗം സു.വെങ്കിടേശൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിവേദനങ്ങളും പരാതികളും നൽകുന്നത് ഏത് ഭാഷയിലാണോ അതേ ഭാഷയിൽ മറുപടി നൽകാൻ നിർദേശിച്ചത്.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്തിൽ നിന്നുള്ളവർക്ക് ഹിന്ദിയിൽ മറുപടി നൽകുന്നത് ഔദ്യോഗികഭാഷാ നിയമത്തിനെതിരാണെന്ന് ജസ്റ്റിസ് എൻ.കൃപാകരൻ, ജസ്റ്റിസ് എം.ദുരൈസ്വാമി എന്നിവർ അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. സി.ആർ.പി.എഫ് പാരാമെഡിക്കൽ നിയമനങ്ങൾക്കുള്ള പരീക്ഷാകേന്ദ്രം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് വെങ്കിടേശൻ കഴിഞ്ഞവർഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.
ഇംഗ്ലീഷിലുള്ള കത്തിന് ഹിന്ദിയിലാണ് മറുപടി നൽകിയതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച വെങ്കിടേശൻ സംസ്ഥാന സർക്കാരുകളുമായും എം.പി മാരുമായും കേന്ദ്രസർക്കാർ നടത്തുന്ന ആശയവിനിമയം ഇംഗ്ലീഷിലാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭരണഘടന 350-ാം അനുച്ഛേദപ്രകാരം ഒരു പൗരന് കേന്ദ്രവും സംസ്ഥാനവും ഉപയോഗിക്കുന്ന ഏത് ഭാഷയിലും നിവേദനംനൽകാൻ അവകാശമുണ്ടെന്നും അതിനാൽ നിവേദനം നൽകുന്ന ഭാഷയിൽ മറുപടിനൽകേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിരീക്ഷിച്ചു.
ഇംഗ്ലീഷിൽ നിവേദനം ലഭിച്ചാൽ ഇംഗ്ലീഷിൽത്തന്നെ മറുപടിയും നൽകണം. അതാണ് ഔദ്യോഗിക ഭാഷാ നിയമത്തിന്റെ അന്തസ്സത്ത. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിച്ചതിലൂടെത്തന്നെ ഭാഷയുടെ പ്രധാന്യം മനസ്സിലാക്കാൻ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. എം.പി യുടെ ഇംഗ്ലീഷിലുള്ള നിവേദനത്തിന് ഹിന്ദിയിൽ മറുപടിനൽകിയത് അശ്രദ്ധകൊണ്ട് സംഭവിച്ചതാണെന്നും മനഃപൂർവം ചെയ്തതല്ലെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. ഇത് അംഗീകരിച്ച കോടതി ഔദ്യോഗിക ഭാഷാനിയമവും ഭാഷാചട്ടവും കേന്ദ്രസർക്കാരും അനുബന്ധ സ്ഥാപനങ്ങളും പാലിക്കണമെന്നും ഔദ്യോഗിക രേഖകൾ ഹിന്ദിക്കൊപ്പം ഇംഗ്ലീഷിലും വേണമെന്നും ഉത്തരവിട്ടു.