ചെന്നൈ: ജാതീയവും മതപരവുമായ ചടങ്ങുകളിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം ചടങ്ങുകൾക്ക് കോളേജ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽപ്പോലും നേരിട്ടോ അല്ലാതെയോ വിദ്യാർത്ഥികളെ ഇതിൽ പങ്കെടുക്കാൻ നിർബന്ധിക്കരുത്. ഏതു ചടങ്ങിൽ പങ്കെടുക്കണം എന്നത് വിദ്യാർത്ഥികളുടെ വ്യക്തിപരമായ അവകാശമാണ്. അതിനു നിർബന്ധിക്കുന്നതു ശരിയായ നടപടിയല്ല. ചടങ്ങുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ നിർബന്ധിച്ചാണ് വന്നതെന്ന് സ്ഥിരീകരിച്ചാൽ കോളേജിന് നൽകുന്നസഹായം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ തമിഴ്നാട് സർക്കാർ തയ്യാറാകണം. ജാതി തിരിച്ചറിയൽ അടിസ്ഥാനമാക്കിയുള്ള ബാനറുകളും പോസ്റ്ററുകളും കാമ്പസിനുള്ളിൽ സ്ഥാപിക്കരുത്.
നിയമലംഘനം കണ്ടാൽ പോലീസും വിദ്യാഭ്യാസവകുപ്പും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യം, ജസ്റ്റിസ് എ.ഡി. മരിയ ക്ലീറ്റ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. മധുരയിലെ ഭൂമിനാഥനാണ് ഹർജി സമർപ്പിച്ചത്. മധുര തിരുപ്പലൈ യാദവ സർക്കാർ എയ്ഡഡ് കോളേജിൽ സ്വാതന്ത്ര്യസമരസേനാനി മാവീരൻ അഴകു മുത്തുകോണിന്റെ ജന്മവാർഷികത്തിനു മുന്നോടിയായിട്ടായിരുന്നു ഹർജി. ചടങ്ങിന് ജാതിമുദ്ര നൽകാൻ ശ്രമംനടക്കുന്നുണ്ട്. വിദ്യാർത്ഥികളെ നിർബന്ധപൂർവം പങ്കെടുപ്പിക്കുന്നുണ്ടെന്നും കോളേജ് കാമ്പസിൽ അനാവശ്യമായ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.






























