മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗ വ്യാപനം അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ ആലോചിക്കുന്നു. ആശുപത്രിയിലും കോവിഡ് കേന്ദ്രങ്ങളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചുലക്ഷം പിന്നിട്ടതും വലിയ ആശങ്കയാണ് പടര്‍ത്തിയിരിക്കുന്നത്. അമരാവതിയിൽ ശനി,ഞായർ ദിവസങ്ങളിൽ ലോക്ഡൗൺ ആയിരിക്കും. മുംബൈയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
കൊവിഡ് കേസുകള്‍ അതിതീവ്രമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാഴ്ചയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി രാജേഷ് തോപെ. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.
സംസ്ഥാനത്ത് പ്രതിദിനം അര ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചു കൊണ്ടിരിക്കുന്നത്. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ 3000 വരെ എത്തിയിരുന്ന രോഗവ്യാപനം പിന്നീട് മാര്‍ച്ച് മാസത്തോടെയാണ് ഗുരുതരാവസ്ഥയിലേക്ക് മാറിയത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് വന്നിരിക്കുന്നത്.