മുംബൈ: മഹാരാഷ്ട്രയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.എൽ.എ.മാർ പാർട്ടിസ്ഥാനാർഥികൾക്ക് വോട്ടുചെയ്താൽ അയോഗ്യരാകുമോ? ഇക്കാര്യത്തിൽ വ്യക്തതതേടി മഹാരാഷ്ട്ര നിയമസഭാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പുകമ്മിഷനെ സമീപിച്ചു. ശിവസേനയിലെയും എൻ.സി.പി.യിലെയും പിളർപ്പും തുടർന്നുണ്ടായ സ്പീക്കറുടെ ഉത്തരവുമാണ് ആശങ്കയ്ക്കിടയാക്കിയത്. രണ്ടുപാര്‍ട്ടികളും പിളര്‍ന്നതിനുപിന്നാലെ ഷിന്ദേവിഭാഗം ശിവസേനയെയും അജിത് പവാർ വിഭാഗം എൻ.സി.പി.യെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികപക്ഷമായി അംഗീകരിച്ചിരുന്നു.
ഉദ്ധവ്‌വിഭാഗത്തെയും ശരദ്പവാര്‍ വിഭാഗത്തെയും പ്രത്യേകപാര്‍ട്ടികളായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചെങ്കിലും നിയമസഭയില്‍ പ്രത്യേകകക്ഷികളായി സ്പീക്കർ അംഗീകരിച്ചിട്ടില്ല. സ്പീക്കര്‍ ഔദ്യോഗിക കക്ഷികളായി അംഗീകരിച്ചത് ഷിന്ദേ വിഭാഗം സേനയെയും അജിത് പവാര്‍ വിഭാഗം എന്‍.സി.പി.യെയുമാണ്. അതിനാൽ ഇവർ നൽകുന്ന വിപ്പ് ബന്ധപ്പെട്ട എം.എൽ.എ.മാർക്ക് ബാധകമാണെന്നാണ് സ്പീക്കർ ഉത്തരവിട്ടത്.





























