പാലക്കാട് : പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ അതുണ്ടാക്കിയ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. പ്രാദേശിക ബിജെപി നേതാവ് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്നാണ് ശരണ്യയുടെ കുടുംബത്തിന്‍റെ ആരോപണം. പ്രജീവ് തന്നെ പല രീതിയിൽ ഉപയോഗിച്ചതായി ശരണ്യയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. പ്രജീവിന് പാർട്ടി ചുമതലയുമില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ബിജെപി പ്രാദേശിക നേതാവ് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി.
പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ബന്ധുക്കൾ പ്രജീവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രജീവിനെ വീഡിയോക്കോളിൽ വിളിച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. പ്രജീവ് ബിജെപി ഭാരവാഹിയെന്ന പ്രചരണം തള്ളി ജില്ലാ നേതൃത്വം രംഗത്തെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം കേസിൽ പോലീസ് തുടർനടപടികൾ സ്വീകരിക്കും.