പുലിയൂർ : ചെങ്ങന്നൂർ മേഖലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയുള്ള പുലിയൂരിലെ പാടശേഖരങ്ങളിൽ വെള്ളമെത്തിക്കുന്ന പമ്പ ഇറിഗേഷൻ പദ്ധതിയുടെ പ്രധാന കനാൽ തകർന്നു. കർഷകർ നടത്തിയ പരിശോധനയിൽ വലിയ ദ്വാരങ്ങൾ കണ്ടെത്തി. അടുത്ത കൃഷി തുടങ്ങുന്നതിനു മുൻപ് ഇവ അടച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ പറയുന്നു. ഇവയുടെ തകരാർ പരിഹരിക്കാതെ കൃഷിയിറക്കിയാൽ വേനൽക്കാലത്ത് പാടശേഖരത്തിലേക്ക് ആവശ്യത്തിനു വെള്ളമെത്തില്ല.
വിതരണംചെയ്യുന്ന വെള്ളമത്രയും പാടശേഖരത്തിലെത്താതെ പാഴായിപ്പോകും. അതുകൊണ്ട് കാലതാമസംകൂടാതെ നവീകരണജോലികൾ തുടങ്ങണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. വേനൽക്കാലത്തെ വെള്ളത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായി 12 ക്യുമക്സ് വെള്ളമാണ് പിഐപി കനാലിലൂടെ തുറന്നുവിടുന്നത്.
ഇതിൽ അഞ്ച് ക്യുമക്സ് വെള്ളമെങ്കിലും പാഴായിപ്പോകുന്നതായിട്ടാണ് പാടശേഖരസമിതികൾ പറയുന്നത്. കനാലുകൾ നന്നാക്കാതെ കൃഷിയിറക്കിയിട്ടു കാര്യമില്ലെന്നാണ് കർഷകർ പറയുന്നത്. പടനിലം പാടശേഖരത്തിലൂടെയുണ്ടായിരുന്ന ഉപകനാൽ തകർന്നിട്ട് നാളുകളേറെയായി. ഇതു നന്നാക്കാൻ പിഐപിയുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായില്ല.





























