തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് പോലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി ചുരുക്കി. ഇതോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ‘കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ’ എന്ന സംഘടന ഇല്ലാതായി. പുതിയ ഉത്തരവ് പ്രകാരം സിവിൽ പോലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ് ഐ വരെയുള്ളവരെ പോലീസ് അസോസിയേഷനിൽ ഉൾപ്പെടുത്തി. എസ് ഐ മുതൽ നോൺ ഐപിഎസ് എസ് പിമാർവരെ ഉൾപ്പെടുന്ന കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടനയാകും.
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനെന്ന സംഘടന ഇതോടെ ഇല്ലാതായി. സെപ്‌തംബർ 30 ന് ഉള്ളിൽ പുതിയ സംഘടകളിൽ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. നിലവിൽ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരാണ് സംഘടനയുടെ തലപ്പത്തുള്ളത്. പുതിയ തെരഞ്ഞെടുപ്പോടെ സംഘടനകളുടെ നിയന്ത്രണം പിടിക്കാനാണ് കോൺഗ്രസ് അനുകൂല പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം. സംസ്ഥാനത്തെ പോലീസ് സംഘടനയിൽ നടക്കുന്ന വലിയ അഴിച്ചുപണിയാണ് ഇത്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആസ്തികൾ പുതിയ രണ്ട് സംഘടകൾ പങ്കുവയ്ക്കും.





























