പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് നേരിട്ട തോൽവിയെ പരാജയമായി കണക്കാകുന്നില്ലെന്ന് ബി ജെ പി സ്ഥാനാർഥി മേജർ രവി. വോട്ടെണ്ണലിൽ എൽഡിഎഫ് വിജയിച്ചെങ്കിലും മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച 25,000-ത്തോളം വോട്ടുകൾ ഇത്തവണ 42,500-ലേക്ക് ഉയർത്താൻ തനിക്ക് കഴിഞ്ഞുവെന്ന് മേജർ രവി പറഞ്ഞു. ഇത് ഒറ്റപ്പാലത്തെ ജനങ്ങൾക്ക് തന്നോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമാണ്. തന്റെ വ്യക്തിപരമായ സ്വാധീനം മൂലം വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവർ തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും ബിജെപിയിൽ നിന്നുള്ള പിന്തുണ കൃത്യമായി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
കേവലം 20 ദിവസത്തെ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. മണ്ഡലത്തിലെ താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിച്ചതും വോട്ടർമാരുമായുള്ള അടുത്ത ബന്ധവുമാണ് വോട്ട് വിഹിതം ഇരട്ടിയാക്കാൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും താൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ പരിശ്രമിക്കുമെന്ന് മേജർ രവി അറിയിച്ചു. ഭാരതപ്പുഴയുടെ പുനരുജ്ജീവനവും പുഴയോരത്ത് ഒരു ഗാർഡൻ നിർമ്മിക്കുന്നതുമാണ് തന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി കേന്ദ്ര ഗവൺമെന്റിന്റെയും പ്രധാനമന്ത്രിയുടെയും സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.






























