തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതോടെ കേരള പൊലീസിൽ വൻ അഴിച്ചുപണികൾക്ക് വഴിയൊരുങ്ങുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അപ്രധാന തസ്തികകളിലേക്ക് മാറ്റപ്പെട്ട ഉദ്യോഗസ്ഥർ നിർണായക പദവികളിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകൾ. വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് യോഗേഷ് ഗുപ്തയെ നിയമിക്കാൻ സാധ്യതയുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം നേതൃത്വവുമായും ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് അദ്ദേഹത്തെ പ്രധാന പദവികളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാനുള്ള അദ്ദേഹത്തിന്റെ നീക്കത്തിന് സർക്കാർ തടയിടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറാകുന്നതോടെ മനോജ് എബ്രഹാമിന് മറ്റൊരു പ്രധാന ചുമതല ലഭിച്ചേക്കും. നിലവിൽ ഇൻറലിജൻസ് മേധാവിയായ പി. വിജയനെ ക്രമസമാധാന ചുമതലയിലേക്ക് കൊണ്ടുവരാൻ ആലോചനയുണ്ട്. അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിരവധി ആരോപണങ്ങൾ നേരിട്ട എഡിജിപി എം.ആർ. അജിത് കുമാറിന് പുതിയ സർക്കാരിന്റെ നീക്കങ്ങൾ നിർണായകമാകും. അദ്ദേഹത്തെ പ്രധാന പദവികളിൽ നിന്ന് മാറ്റാനാണ് സാധ്യത. ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെയുള്ള താഴ്ന്ന റാങ്കുകളിലും വലിയ മാറ്റങ്ങൾ ഉടൻ ഉണ്ടായേക്കാം. തിരുവനന്തപുരത്ത് നിന്ന് നേരത്തെ മാറ്റിനിർത്തപ്പെട്ട കോൺഗ്രസ് അനുകൂലികളായ പോലീസുകാർ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെ, സി.പി.എം. അനുകൂലികളായ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റവും പ്രതീക്ഷിക്കുന്നുണ്ട്.






























