ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ സിറ്റിങ് പ്രധാനമന്ത്രിമാരുടെ ഭൂരിപക്ഷ ശതമാനം താരതമ്യംചെയ്യുമ്പോൾ പിൻനിരയിലേക്ക് തള്ളപ്പെട്ട് നരേന്ദ്രമോദി. ആകെ പോൾചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം കണക്കാക്കുമ്പോഴാണ് മോദിയുടെ ഇത്തവണത്തെ ഭൂരിപക്ഷം പിന്നിലാവുന്നത്. 13.49 ശതമാനമാണ് മോദിയുടെ ഭൂരിപക്ഷം. 1977-ൽ അടിയന്തരാവസ്ഥയ്ക്കുശേഷം മത്സരിച്ച് തോൽവി നേരിട്ട ഇന്ദിരാ ഗാന്ധിയാണ് ഈ പട്ടികയിൽ ഏറ്റവും (-34.09 ശതമാനം)പിന്നിൽ. 1991-ൽ 12.78 ശതമാനംമാത്രം ഭൂരിപക്ഷം രേഖപ്പെടുത്തിയ ചന്ദ്രശേഖർ മോദിക്ക് തൊട്ടുപിന്നിലായി ഉണ്ടെങ്കിലും അന്നദ്ദേഹം മത്സരിച്ചത് കാവൽപ്രധാനമന്ത്രിയായിരിക്കേയാണ്.
1984-ൽ 72.18 ശതമാനം ഭൂരിപക്ഷം ലഭിച്ച രാജീവ് ഗാന്ധിയാണ് പട്ടികയിൽ ഒന്നാമത്. 1951 മുതൽ ഇത്തരത്തിൽ 17 മത്സരങ്ങൾ നടന്നു. ഇതിൽ 1951-1952 കാലത്തും 1957-ലും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഇരട്ട അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മണ്ഡലമായ ഫുൽപുരിലാണ് മത്സരിച്ചത്. പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്ങും ഐ.കെ. ഗുജ്‌റാളും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നില്ല.





























