കൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവെച്ചു. ലയനത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതി നിയമാനുസൃതമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ഉത്തരവ്. സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ചോദ്യം ചെയ്ത് യു.ഡി.എഫ് നേതാക്കളായ യു.എ. ലത്തീഫ് എം.എൽ.എ, പി.ടി.അജയമോഹൻ എന്നിവരും മലപ്പുറം ജില്ലയിലെ 93 പ്രാഥമിക സഹകരണ സംഘം പ്രസിഡന്‍റുമാരും സമർപ്പിച്ച ഹർജികൾ കോടതി തള്ളി. പൊതുയോഗം ചേർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അനുകൂല പ്രമേയം പാസാക്കണമെന്ന കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന നിയമമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
റിസർവ് ബാങ്കിന്‍റെ ലൈസൻസിൽ പ്രവർത്തിക്കുന്ന ബാങ്കിന് കേന്ദ്ര നിയമം ബാധകമാണെന്നും വാദിച്ചു. എന്നാൽ, ബാങ്കിങ് ഇടപാടുകൾക്ക് മാത്രമാണ് കേന്ദ്ര നിയമം ബാധകമെന്നും സഹകരണ സംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമമാണ് പാലിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര നിയമം പാലിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര ഡെപ്പോസിറ്റ് ക്രെഡിറ്റ് ഗാരന്‍റി സ്കീമിലെ വ്യവസ്ഥകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രാഥമിക ബാങ്കുകൾക്ക് ലഭിക്കാതെ പോകുമെന്ന വാദവും തള്ളി. സഹകരണ രജിസ്ട്രാറുടെ ഉത്തരവിന് സഹകരണ നിയമ ഭേദഗതിയുടെ പിൻബലമുണ്ടെന്നും സഹകരണം സംസ്ഥാന വിഷയമായതിനാൽ നിയമ ഭേദഗതി നിയമപരമാണെന്നും കോടതി വിലയിരുത്തി.





























