മലപ്പുറം : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ യാത്രക്കാരായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരേ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9.25 ഓടെയായിരുന്നു സംഭവം. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് എടുത്ത് എ.സി. കോച്ചിൽ യാത്രചെയ്യുകയായിരുന്നു പ്രതികൾ. ഇത് ചോദ്യംചെയ്ത ടി.ടി.ഇയുമായി ഇവർ തർക്കത്തിലേർപ്പെട്ടു. തുടർന്ന് ട്രെയിൻ പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ രണ്ടുപേർ ഇറങ്ങി. ട്രെയിനിന് വെളിയിൽനിന്ന് ടി.ടി.ഇയെ അസഭ്യംപറയാൻ തുടങ്ങി. ഇതിനിടെ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് ഇത് വീഡിയോ പകർത്തി.
ഇതിൽ പ്രകോപിതരായ യുവാക്കൾ സ്റ്റേഷൻ ജീവനക്കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു. പോയിന്റ്സ്മാനായി ജോലിചെയ്യുന്ന വാഴക്കാട് സ്വദേശി ഷവ്വാഫിനാണ് (32) മർദ്ദനമേറ്റത്. മറ്റൊരു ട്രെയിനിന് കടന്നുപോകാനായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ട്രിയിൻ പിടിച്ചിട്ടതായിരുന്നു. ഈ സമയത്ത് ട്രെയിനിന് വെളിയിൽ ഇറങ്ങിയ യുവാക്കൾ ടി.ടി.ഇയെ അസഭ്യം പറയുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയപ്പോഴാണ് ഷവ്വാഫിനെ പ്രതികൾ മർദിച്ചത്. മൂക്കിന് ഇടിക്കുകയും കഴുത്തിന് പിടിച്ച് തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ ഇദ്ദേഹത്തിന്റെ മുഖം, മൂക്ക്, കഴുത്ത്, കൈകാലുകൾ എന്നിവയ്ക്ക് പരിക്കേറ്റു.
പിന്നീട് പ്രതികൾ സ്റ്റേഷൻ മാസ്റ്ററുടെ റൂമിൽ അതിക്രമിച്ച് കയറി തെറിവിളിക്കുകയും സ്റ്റേഷൻ മാസ്റ്ററുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ (126(2), 132, 121(1), 3(5)) പ്രകാരം പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






























