ദില്ലി : മലയാളി നീന്തല്‍ താരം സജൻ പ്രകാശിനെ അർജുന അവാർഡിന് ശുപാർശ ചെയ്ത് ദേശീയ നീന്തൽ ഫെഡറേഷൻ. തുടർച്ചയായ രണ്ടാം വർഷമാണ് നീന്തൽ ഫെഡറേഷൻ സജനെ അർജുന അവാർഡിന് ശുപാർശ ചെയ്യുന്നത്. സജൻ പ്രകാശിനൊപ്പം വെറ്ററൻ കോച്ച് കമലേഷ് നാനാവതിയെ ധ്യാൻചന്ദ് പുരസ്കാരത്തിനും നീന്തൽ ഫെഡറേഷൻ ശുപാർശ ചെയ്തു.
എ ക്വാളിഫിക്കേഷനോടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ സജൻ ടോക്യോ ഒളിംപിക്സിന് യോഗ്യത നേടിയിട്ടുണ്ട്. ഒളിംപിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് 27കാരനായ സജൻ. റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് സജൻ ഒളിംപിക്സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്.
1:56:38 സെക്കൻഡില്‍ സജൻ ഒന്നാമതായി ഫിനിഷ് ചെയ്തു. 1:56.48 സെക്കൻഡായിരുന്നു ഒളിംപിക്സ് യോഗ്യതാ സമയം. നേരത്തെ ബെൽഗ്രേഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സജൻ സ്വർണം നേടിയിരുന്നെങ്കിലും എ വിഭാഗത്തിൽ ഒളിംപിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനായിരുന്നില്ല.