കൊച്ചി : പൂനെയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കൊല്ലം വാളകം സ്വദേശിയായ പ്രീതി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിടുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശങ്ങൾ പുറത്തുവന്നു. ഒക്ടോബർ ആറിനാണ് പൂനെയിലെ ഭർത്താവിന്റെ വീട്ടിൽ മലയാളി യുവതിയായ പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഖിലും ഭർതൃമാതാവും ജോലി കഴിഞ്ഞ് എത്തുമ്പോൾ പ്രീതിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
എന്നാൽ പ്രീതി കൊല്ലപ്പെട്ടതാണെന്നും കൊലയ്ക്ക് പിന്നിൽ അഖിലും മാതാവും ആണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഭർത്താവിന്റെ വീട്ടിൽ സ്ത്രീധനത്തെ ചൊല്ലി മകൾക്ക് നിരന്തരം പീഡനം നേരിടേണ്ടിവന്നുവെന്ന് പിതാവ് മധുസൂദനൻ പിള്ള പറഞ്ഞു. വർഷങ്ങളായി പ്രീതിയെ ശാരീരികമായും മാനസികമായും ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുന്നു എന്നാണ് ആരോപണം. ഭർത്താവിന്‍റെ വീട്ടുകാർ മർദ്ദിച്ചത് ആണെന്ന് കാണിച്ച് പ്രീതി സുഹൃത്തിന് അയച്ച ചിത്രങ്ങളും പുറത്തുവന്നു.
താൻ സന്തോഷവതിയാണെന്ന് കാണിക്കാൻ പ്രീതിയുടെ ഫോണിൽ നിന്ന് ഭർത്താവ് അച്ഛന് സന്ദേശങ്ങൾ അയക്കുമായിരുന്നുവെന്നും പുറത്തു വന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളിലുണ്ട്. ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയായ അഖിൽ വർഷങ്ങളായി പൂനെയിലാണ് താമസിക്കുന്നത്. അഖിലിനേയും അമ്മയേയും ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്തു. പ്രീതിയുടെ മൃതദേഹം വാളകത്തുള്ള വീട്ടിൽ എത്തിച്ച് സംസ്‌കരിച്ചു.