റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്. കായംകുളം സ്വദേശി ഷെമീറിനാണ് കവർച്ച സംഘത്തിെൻറ ക്രൂരമായ ആക്രമണമേറ്റത്. ശരീരമാസകലം പരിക്കേറ്റു. പണവും വാഹനവും കവരുകയും ചെയ്തു. യാത്രക്കാരെന്ന വ്യാജേന കാറിൽ കയറിയ നാല് ബംഗ്ലാദേശ് പൗരന്മാർ ഷെമീറിനെ എക്സിറ്റ് 18-ന് സമീപമുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോയി മാരകമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. തുടർന്ന് പണവും വാഹനവും കവർന്ന് ഇയാളെ റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
റോഡരികിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഷെമീറിനെ പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദ്ദനത്തിൽ ഇയാളുടെ തലയ്ക്കും താടിയെല്ലിനും കാലിനും ഉൾപ്പെടെ ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട വാഹനം പിന്നീട് ബത്ഹയിൽനിന്ന് കണ്ടെത്തിയെങ്കിലും നാല് ടയറുകളും ബാറ്ററിയും അഴിച്ചെടുത്ത നിലയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെമീറിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജ്യൻ വെൽഫെയർ വിഭാഗം ഭാരവാഹികളായ നിസാർ അഞ്ചൽ, മുബഷിർ സഖാഫി, ഹനീഫ മാസ്റ്റർ, സാബു സിദ്ദീഖ് എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.
സ്‌പോൺസറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഷെമീറിനെ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിനുള്ള വിമാന ടിക്കറ്റ് ഐ.സി.എഫ് റിയാദ് റീജ്യൻ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ സൌദി പോലീസിെൻറ അന്വേഷണം പുരോഗമിക്കുകയാണ്.
































