കേരളത്തിൽ റോഡുകൾ എളുപ്പം കുണ്ടും കുഴിയുമാകുന്നതിന് കാരണം ഇവിടെ പെയ്യുന്ന മഴയാണ് എന്നാണ് നമ്മുടെ പൊതുമരാമത്ത് മന്ത്രിയുടെ കണ്ടുപിടുത്തം !എന്നാൽ 20 വർഷമായിട്ടും നിരവധി മഴ പെയ്തു വെള്ളം ഒഴുകിയിട്ടും രണ്ട് പ്രളയം കഴിഞ്ഞിട്ടും ഒരു പോറലും ഏൽക്കാത്ത ഒരു റോഡ് ഇവിടെ ഉണ്ട് എന്നത് പൊതുമരാമത്ത് മന്ത്രിയണം ,അല്ല അദേഹത്തെ അറിയിക്കണം. ബഹുമാനപ്പെട്ട മന്ത്രി അത് അങ്ങ് വിദേശത്തോ ഭൂമിയിലെ മറ്റേതെങ്കിലും സ്ഥലത്തോ ഒന്നുമല്ല ഇവിടെ നമ്മുടെ സ്വന്തം കേരളത്തില്‍.
ആ റോഡാണ് പാലക്കാട് – ഒറ്റപ്പാലം റോഡ്. ണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുന്ന പാലക്കാട്- ഒറ്റപ്പാലം റോഡിൽ ചെറിയൊരു കുഴിപോലും സൃഷ്‌ടിക്കാൻ ഇതിനിടയിൽ വന്ന ഒരു പേമാരിക്കും കഴിഞ്ഞിട്ടില്ല. നിർമ്മിച്ചത് പക്ഷേ നമ്മുടെ പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരല്ല , മലേഷ്യൻ കമ്പനിയായ പതിബെൽ കമ്പനിയാണെന്ന് മാത്രം. അതുകൊണ്ടാകും നമ്മുടെ മന്ത്രി അതറിയാതെ പോയത്. ആ റോഡിന് പിറകിൽ ഒരു കരളലിയിക്കുന്ന കഥയുമുണ്ട്. മറ്റൊന്നുമല്ല അതിൻ്റെ ചീഫ് പ്രോജക്റ്റ് ഓഫീസർ മലേഷ്യക്കാരൻ ലീ ബീൻ, പണിത റോഡിന് കാശു കിട്ടാതെ ആത്മഹത്യ ചെയ്തു എന്നതാണ് കണ്ണുനിറയ്ക്കുന്ന ആ കഥ , അദ്ദേഹം ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്നം മൂലമായിരുന്നില്ല നമ്മുടെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും ആ വകുപ്പിലെ അഴിമതിയും കഴിവുകെട്ട വകുപ്പു മന്ത്രിയുമായിരുന്നു!
റോഡ് പണിയിൽ നടക്കുന്ന സ്ഥിരം മാമൂലാണ്, സർക്കാർ ബിൽ പാസ്സാക്കി കിട്ടാൻ കോൺട്രാക്ടർ, ഉദ്യോഗസ്ഥർക്കും ഭരിക്കുന്ന സർക്കാരിൻ്റെ പാർട്ടിക്കും നൽകുന്ന മാമൂൽ പടി ! എന്നാൽ ഈ കേരള സ്റ്റൈൽ മാമൂൽ അറിയാത്ത മലേഷ്യൻ കമ്പനിയുടെ സത്യസന്ധനായ ഉദ്യോഗസ്ഥൻ സർക്കാരിന് സമർപ്പിച്ച ബിൽ ഇന്ന് പാസ്സാകും നാളെ പാസ്സാകും എന്ന് കരുതി ഓരോ ദിവസവും തള്ളി നീക്കി…… എന്നാൽ മരുഭൂമിയിലെ മരുപ്പച്ച പോലെ അത് അനന്തമായ് നീണ്ടു പോയ്…. ഇതിനിടയിൽ മെറ്റീരിയൽ സപ്ലൈ ചെയ്തവരും ചെയ്ത ജോലിക്ക് കൂലി കിട്ടാത്ത തൊഴിലാളികളും ഒരു വശത്തും പണി മുന്നോട്ടു പോകാത്തതിന് മലേഷ്യൻ കമ്പനി മറുവശത്തും നില്ക്കുമ്പോൾ ചെയ്ത ജോലിക്ക് കാശ് നൽകേണ്ട സർക്കാർ കാശ് നൽകാതെ ആ മനുഷ്യനെ ഈ ഭൂമിയിൽ നിന്നും എന്നന്നേക്കുമായ് തിരിച്ചു വരാത്ത വിധം യാത്രയാക്കി !
ഭാര്യയ്ക്കും കമ്പനിയുടെ ഡയറക്ടർക്കും എഴുതി വെച്ച ആത്മഹത്യാ കുറിപ്പിൽ ലീ ബീൻ മരണത്തിന് കാരണക്കാരായ നമ്മുടെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെപ്പറ്റിയും അത് ഭരിക്കുന്നവർക്കെതിരെയും വിശദമായ് പറഞ്ഞു വെക്കുകയും ചെയ്തത് കൊണ്ടു മാത്രമാണ് അത് ലോകം മുഴുവൻ അറിഞ്ഞത് അല്ലായിരുന്നെങ്കിൽ ആ മനുഷ്യൻ്റെ മരണത്തിന് നമ്മുടെ രാഷ്ട്രീയക്കാർ അയാളുടെ ഭാര്യയെ കുറ്റം പറഞ്ഞ് സത്യസന്ധമാരും വിശുദ്ധന്മാരുമാകുമായിരുന്നു !
മലേഷ്യൻ കമ്പനി, നമ്മുടെ പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നതു പോലെ റോഡ് “പണിതു ” വെക്കുകയായിരുന്നില്ല മറിച്ച് നിർമ്മിക്കുകയായിരുന്നു ….. ഏറ്റവും നല്ല മെറ്റീരിയൽ കൃത്യമായ അളവിൽ മിക്സ് ചെയ്ത് നാല് ലെയറിൽ ഓരോ ഘട്ടത്തിലും ഗുണ പരിശോധന കണിശമായ് നടത്തി ഹാമർ പോലുള്ള നിരവധി ഉപകരണങ്ങളുടെ ശരിയായ പ്രയോഗത്തിലൂടെ തികച്ചും പ്രൊഫഷനൽ എഞ്ചിനീയറിങ്ങ് മേന്മയോടെ നിർമ്മിച്ച റോഡായിരുന്നു. ലോകബാങ്കിൻ്റെ സഹായത്തോടെ നടപ്പിലാക്കിയ ഒരു പദ്ധതിയുടെ ഭാഗമായ പ്രസ്തുത റോഡ് , നമ്മുടെ എഞ്ചിനീയർമാർക്കും കോൺട്രാക്ടർമാർക്കും പ്രോജക്റ്റ് അവാർഡ് ചെയ്യുന്ന വകുപ്പിനും തികച്ചും അപരിചിതമായ റോഡ് നിർമ്മാണം !
കേരളത്തിന് പുറത്തുള്ളവർ ഗവേഷണം ചെയ്യുന്നത് ഒരു പദ്ധതി എങ്ങനെ ഏറ്റവും ഗുണമേന്മയോടെ നിർമ്മിച്ചെടുക്കാം എന്നാകുമ്പോൾ നമ്മുടെ സർക്കാർ സംവിധാനം ഗവേഷണം ചെയ്യുന്നത് ഒരു പദ്ധതിയിൽ നിന്ന് കാശ് ഏതൊക്കെ വിധം അടിച്ചുമാറ്റാമെന്നത് മാത്രം, അതിന് നേതൃത്വം നൽകുന്നതിൽ നമ്മുടെ ഭരണാധികാരികളുടെ മികവിനെ തോൽപ്പിക്കാൻ ലോകത്ത് ഒരു കമ്പനിക്കും കഴിയില്ല !
ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച്, കൃത്യമായ പരിശോധന നടത്താതെ റോഡ് പണിയുന്ന കോൺട്രാക്‌ടർമാരും, ഇടനിലക്കാരും, അവർക്ക് കുടപിടിക്കുന്ന ഉദ്യോഗസ്ഥ-രാഷ്‌ട്രീയ വ്യക്തികളും മാത്രമാണ് കാരണഭൂതർ. കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ള കമ്പനികൾക്കടക്കമാണ് കേരളത്തിന്‍റെ റോഡുകൾ ടാർ ചെയ്യാൻ കരാർ കൊടുക്കുന്നത്. എന്ന് അവസാനിക്കുന്നുവോ ഈ അഴിമതി അന്നേ ഒരു മഴയ്ക്കും തകര്‍ക്കാനാവാത്ത റോഡ് സ്വപ്നം കാണാന്‍ കഴിയൂ.
കൊടിയ അഴിമതിയും ആർഭാടവും നടത്തി കിട്ടുന്നിടത്തെല്ലാം നിന്ന് കടവും വാങ്ങി അതിൻ്റെ ഭാരം ജനങ്ങളിൽ വീണ്ടും വീണ്ടും അടിച്ചേൽപ്പിച്ച് ഭരിക്കുന്ന ഭരണാധികാരികളെ വണ്ടിയിൽ കെട്ടിയ കാളയപ്പോലെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്ന ജനങ്ങൾ ചിന്തിക്കട്ടെ അഴിമതിക്കാരായ ,കഴിവുകെട്ടവരെ പാർട്ടിയും ചിഹ്നവും നോക്കി മാത്രം ഇനിയും തിരഞ്ഞെടുക്കണോ എന്നത് …