കൊല്ലം : സ്കൂളിന് അവധിതേടിയുള്ള കുട്ടികളുടെ സന്ദേശങ്ങളിലും ഫോൺവിളികളിലും പൊറുതിമുട്ടി സാമൂഹികമാധ്യമ പോസ്റ്റുമായി കളക്ടർ ആനി ജൂലാ തോമസ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ, റെഡ് അലർട്ട്, മറ്റ് സുരക്ഷാ സാഹചര്യങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തിയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ ഒരിക്കലും മടിക്കില്ലെന്നും പോസ്റ്റിൽ വിശദമാക്കുന്നു. അവധിയുണ്ടോയെന്ന് അറിയാൻ കളക്ടറുടെ ഔദ്യോഗിക ഫോണിലേക്കും സാമൂഹികമാധ്യമ പേജുകളിലേക്കും ഇ-മെയിലുകളിലേക്കുമെത്തുന്ന ആയിരക്കണക്കിന് അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് പോസ്റ്റ്.
ഇത്തരം ഫോൺവിളികൾ കാരണം പ്രകൃതിദുരന്തങ്ങൾ, മറ്റ് അടിയന്തര സഹായങ്ങൾ എന്നിവയ്ക്കായി വിളിക്കുന്നവർക്ക് കളക്ടറുടെ ഓഫീസിലേക്ക് ബന്ധപ്പെടാനാകാതെ വരാം. ഇ-മെയിലിലും സാമൂഹികമാധ്യമങ്ങളിലും വന്നുനിറയുന്ന അവധി അന്വേഷണങ്ങൾക്കിടയിൽ കൈമാറേണ്ട പ്രധാനപ്പെട്ട ഔദ്യോഗിക സന്ദേശങ്ങൾ മുങ്ങിപ്പോകുന്നുണ്ടെന്നും കളക്ടർ ഓർമ്മിപ്പിക്കുന്നു. അവധി അറിയിപ്പുകൾ ഔദ്യോഗിക മാർഗങ്ങളിലൂടെ ഉറപ്പായും എല്ലാവരുടെയും പക്കലെത്തുമെന്നും കളക്ടറുടെ വിലപ്പെട്ട സമയവും അടിയന്തരസേവന ലൈനുകളും തടസ്സപ്പെടുത്താതിരിക്കാൻ പ്രിയപ്പെട്ട കുട്ടികൾ സഹകരിക്കണമെന്നും സൂചിപ്പിച്ചാണ് പോസ്റ്റ് നിർത്തുന്നത്. എന്നാൽ അടുത്തദിവസം അവധി അനുവദിക്കണമെന്ന ആവശ്യമാണ് ഈ പോസ്റ്റുകളുടെ കമന്റ് ബോക്സിലൊന്നാകെ.




























