മാലെ : നയതന്ത്ര സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇന്ത്യയുമായി ചർച്ചയ്ക്കു തയ്യാർ എന്ന് മാലദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മന്ത്രിമാർ പറഞ്ഞത് ഔദ്യോഗിക നിലപാടല്ലെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ പ്രതികരിക്കുകയും ചെയ്തു. മന്ത്രിമാരുടെ പ്രസ്താവനകളെ തള്ളുകയാണെന്നും അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ വിവാദ പ്രസ്താവനകളിൽ മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി അപലപിച്ചു. അതേസമയം, ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും മാലദ്വീപ് നീക്കം നടത്തുന്നുണ്ട്. ചൈനയുമായുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്നാണ് ഇന്നലെ മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുഇസ്സു ബെയ്ജിങ്ങിൽ പറഞ്ഞത്.
ഇന്ത്യയുമായുള്ള ബന്ധം കുറയ്ക്കാൻ മാലദ്വീപ് പ്രസിഡന്‍റിനുമേൽ സമ്മർദം ശക്തമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ സൈനിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ചൈനയ്ക്ക് മാലദ്വീപിൻറെ സഹായം കൂടിയേ തീരൂ. എന്നാൽ, ആരോപണങ്ങൾ ചൈന നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും മാലദ്വീപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ചൈനീസ് ഭാഷ്യം.





























