മല്ലപ്പള്ളി : പാലായിലെ ചക്കാംപൊയ്ക ഗ്രാമത്തിൽ വോളിബോൾ മൈതാനത്ത് ഔട്ട് പെറുക്കിയായി തുടങ്ങിയതാണ് കളിക്കളങ്ങളുമായുള്ള ആദ്യബന്ധമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കായിക പരിശീലന ക്യാമ്പിന്റെ ഒന്നാം ഘട്ട സമാപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നീട് സർവ്വകലാശാല താരമായും ഇപ്പോൾ ഭരണ നിർവഹണ ഉത്തരവാദിത്തങ്ങളുള്ള പദവികളിലും എത്തിയതിന് പിന്നിൽ അന്ന് കളിക്കളങ്ങൾ പകർന്നു നൽകിയ സ്പോർട്സ്മാൻ സ്പിരിറ്റുണ്ട്. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് ഈ സാഹചര്യങ്ങൾ നഷ്ടമാവുന്നു.
സ്കൂൾ ബസിലെ യാത്രയും വീട്ടിലും ക്ലാസിലും കംമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവയുടെ സ്‌ക്രീനുകളിലൊതുങ്ങുന്ന പഠനവും കായികശേഷി കുറഞ്ഞ ഒരു ഭാവി തലമുറയെയാണ് സൃഷ്ടിക്കുക. കാലഘട്ടത്തിന്റെ ഈ ആശങ്കയെ അകറ്റാൻ ഉതകുന്ന പ്രവർത്തനമാണ് കായിക പരിശീലനത്തിന് സ്ഥിര വേദി ഒരുക്കിയ മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയം കാഴ്ച വെയ്ക്കുന്നത്. മണിമലയാറിന്റെ കടന്നു കയറ്റത്തിൽ നിന്ന് സ്റ്റേഡിയത്തെ സംരക്ഷിക്കാനായി 37.50 ലക്ഷം രൂപ അനുവദിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു.
കായിക മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനം നേടുന്ന 40 കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. തുടർന്ന് നടന്ന വോളിബോൾ മത്സരം മന്ത്രി പന്ത് തട്ടി ഉദ്‌ഘാടനം ചെയ്തു. സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് വടക്കേമുറി, ബിജു പുറത്തൂടൻ, അഡ്വ.സാം പട്ടേരിൽ, ജില്ലാ പഞ്ചായത്ത് മുൻ അംഗം സജി അലക്‌സ്, സൊസൈറ്റി പ്രസിഡൻറ് കുര്യൻ ജോർജ് ഇരുമേട, ഖജാൻജി അഡ്വ.ജിനോയ് ജോർജ്, ജോയിന്റ് സെക്രട്ടറി കെ.സതീഷ് ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ബിനോയ് പണിക്കമുറി, ജോസഫ് ഇമ്മാനുവേൽ, കെ.ജി.സാബു, മാത്യു തോമസ്,ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.