റാന്നി : ചെറുകോൽ-നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതിയുടെ പ്രദേശങ്ങൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. 89.1 0 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ ചെറുകോൽ പഞ്ചായത്ത് മുഴുവനായും നാരങ്ങാനം പഞ്ചായത്തിൻറെ 1 മുതൽ 9 വരെ വാർഡുകളിലും പതിനാലാം വാർഡിലും റാന്നി പഞ്ചായത്തിലെ 11, 12 വാർഡുകളിലും ശുദ്ധജലം എത്തിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
190 കിലോമീറ്റർ ദൂരത്തിൽ പദ്ധതി നടപ്പാക്കുന്നതോടെ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനാകും. നിലവിലെ പദ്ധതിയ്ക്ക് 1.90 എംഎൽഡി ആണ് ശേഷി. ഇത് 10 എംഎൽഡിയായി ഉയർത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പമ്പാനദിയിൽ നിലവിലുള്ള പുതമൺ കടവിലെ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്തു വയലത്തലയിലെ 10 എംഎൽഡി ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽ എത്തിക്കും.
ഇവിടെ ശുദ്ധീകരിച്ച വെള്ളം ഇവിടെ തന്നെയുള്ള വലിയ ടാങ്കിൽ ശേഖരിച്ചശേഷം മഞ്ഞപ്ര, അന്ത്യാളൻ കാവ്, കണമുക്ക്, തോന്ന്യാമല ടാങ്കുളിൽ എത്തിച്ച് വിതരണം ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ ഇവിടങ്ങളിൽ മിനറൽ വാട്ടർ നിലവാരമുള്ള ശുദ്ധജലം എത്തിക്കാനാകും. പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരവുമാകും. അഡ്വ പ്രമോദ് നാരായൺ എംഎൽഎ, ചെറുകോൽ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോർജ്ജ് എബ്രഹാം എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.