ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ നാല് തൊഴിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൊതുജനങ്ങളുടെ പരിശോധന ഒഴിവാക്കാൻ മോദി സർക്കാർ ഭീരുത്വപരമായ നീക്കമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. മെയ് 8, 9 തിയതികളിലെ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ജനരോഷം ഭയന്ന് മാറ്റിവെച്ച ‘തൊഴിലാളി വിരുദ്ധ’ പരിഷ്കാരങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ നടപ്പിലാക്കുന്നത് മോദി സർക്കാരിന്റെ രീതിയാണെന്ന് ഖാർഗെ എക്സിൽ കുറിച്ചു.
2015ന് ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് പോലും വിളിച്ചുചേർക്കാതെ, ആരുമായും കൂടിയാലോചന നടത്താതെയാണ് ഈ ചട്ടങ്ങൾ അടിച്ചേൽപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഈ പരിഷ്കാരങ്ങൾ പ്രധാനമന്ത്രിയുടെ വ്യവസായ സുഹൃത്തുക്കളെ സഹായിക്കാൻ മാത്രമുള്ളതാണെന്നും സ്വാതന്ത്ര്യത്തിന് ശേഷം തൊഴിലാളികൾക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും ഖാർഗെ ആരോപിച്ചു. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ രാജ്യത്തെ തൊഴിൽ മേഖലയിൽ ‘ഹയർ ആൻഡ് ഫയർ’ (ഇഷ്ടമുള്ളപ്പോൾ ജോലി നൽകുക, വേണ്ടപ്പോൾ പിരിച്ചുവിടുക) സംസ്കാരം വളരുമെന്നും കരാർ ജോലികൾ വർധിക്കുമെന്നും കോൺഗ്രസ് ആരോപിക്കുന്നു.






























