കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭയിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. മമത മത്സരിക്കുന്ന ഭവാനിപുർ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തില്ലെന്ന് പി.സി.സി. അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി അറിയിച്ചു. ഭാവാനിപുർ അടക്കം സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ഈ സപ്തംബർ മുപ്പതിനാണ് നടക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം സ്വന്തമാക്കി അധികാരം നിലനിർത്തിയെങ്കിലും മുഖ്യമന്ത്രി മമത നന്ദിഗ്രാമിൽ നടന്ന താരപ്പോരിൽ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് 1956 വോട്ടിന് പരാജയപ്പെട്ടു.
പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേറ്റ മമതയ്ക്ക് നിയമസഭയിലേയ്ക്കുള്ള വഴിതെളിക്കാനായി സൊവൻദേബ് ചാറ്റർജി ഭവാനിപുർ സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 28,719 വോട്ടിനാണ് സൊവൻദേവ് ബി.ജെ.പി.യുടെ രുദ്രനീൽ ഘോഷിനെ പരാജയപ്പെടുത്തിയത്. അഞ്ചു തവണ വിജയിച്ച ഈ സീറ്റിൽ കോൺഗ്രസിന് 5211 വോട്ട് മാത്രമാണ് നേടാനായത്.
2011ൽ ആദ്യമായി മുഖ്യമന്ത്രിയായ മമത ഉപതെരഞ്ഞെടുപ്പിൽ ഭവാനിപുരിൽ നിന്ന് 54213 വോട്ടിന്റെ കൂറ്റൻ ലീഡിൽ വിജയിച്ചാണ് നിയമസഭയിലെത്തിയത്. അന്ന് സി.പി.എമ്മായിരുന്നു മുഖ്യ എതിരാളി.
ഭവാനിപുരിന് പുറമെ ജംഗിപുർ, സംസർഗഞ്ച് മണ്ഡലങ്ങളിലേയ്ക്കുകൂടിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും തൃണമൂൽ പ്രഖ്യാപിച്ചിട്ടുണ്ട്.