തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സർക്കാർ നിലപാട് സുപ്രിം കോടതിയെ അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കൊവിഡ് കാലത്ത് പരീക്ഷ നടത്തി സർക്കാരിന് പരിചയമുണ്ട്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഇത്തരത്തിൽ നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത സുപ്രിം കോടതി നടപടി ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. പരീക്ഷ നടത്താൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് കോടതിയെ അറിയിക്കും. ഇത്തരത്തിൽ പരീക്ഷ നടത്തി മുൻപരിചയമുണ്ടെന്ന കാര്യവും കോടതിയെ ബോധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നല്ലതിന് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷകൾക്കായി സ്‌കൂളുകൾ അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തീകരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്തിയപ്പോൾ സംസ്ഥാനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. സുപ്രിം കോടതി നിലപാട് അറിഞ്ഞതിന് ശേഷം കൂടുതൽ പ്രതികരണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.