ന്യൂഡൽഹി : ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം സമ്മതിച്ചിട്ടില്ല മമത ബാനര്‍ജി. ഗവര്‍ണര്‍ക്ക് രാജി പോലും സമര്‍പ്പിക്കാന്‍ മമത തയാറായിട്ടില്ല. കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ ബയോ തിരുത്തിയിരിക്കുകയാണ് മമത. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി എന്ന് ചേര്‍ക്കുന്നതിന് പകരം, മൂന്ന് തവണ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക ചെയര്‍പേഴ്‌സണ്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി (15, 16, 17-മത് വിധാന്‍സഭ) എന്നാണ് പുതിയ ബയോയില്‍ എഴുതിയിരിക്കുന്നത്. നേരത്തെ, ‘ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക ചെയര്‍പേഴ്‌സണ്‍. ബഹു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി’ എന്നായിരുന്നു സാമൂഹ്യമാധ്യമ അക്കൗണ്ടിലെ മമതയുടെ ബയോ.
ബിജെപിയെ തിരഞ്ഞെടുപ്പില്‍ നയിച്ച, മമതാ ബാനര്‍ജിയെ ഭവാനിപൂരില്‍ തോല്‍പ്പിച്ച സുവേന്ദു അധികാരിയാണ് ആദ്യ ബിജെപി മുഖ്യമന്ത്രി. മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്, അഗ്‌നിമിത്ര പോള്‍, കേന്ദ്രമന്ത്രിയായിരുന്ന നിസിത് പ്രാമാണിക്, അശോക് കീര്‍ത്താനിയ, ക്ഷുധിറാം ടുഡു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കേന്ദ്ര മന്ത്രിമാര്‍ അങ്ങനെ വിവിഐപികളുടെ ഒരു നീണ്ടനിര വേദിയില്‍ ഉണ്ടായിരുന്നു. ചടങ്ങിലുടനീളം പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. പതിവ് സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് മാറി ബിജെപിയുടെ ശക്തിപ്രകടനം കൂടിയായി ചടങ്ങ് മാറി.
തീവ്രഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി. 2020 ലാണ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്ത മമതാ ബാനര്‍ജി ഇതുവരെ ലോക് ഭവനിലേക്ക് എത്തുകയോ രാജ്യസമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ മമത സര്‍ക്കാറിന്റെ ഭരണം ഔദ്യോഗികമായി അവസാനിച്ചു.






























