മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ ‘വേദനസംഹാരിയും പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുമാണ്’ എന്ന വ്യാജേന വിഷവസ്തു കലർത്തിയ ക്യാപ്സൂളുകൾ വിതരണം ചെയ്യാൻ ശ്രമിച്ച യുവാവിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് 14,900-ലധികം വിഷഗുളികകൾ പിടിച്ചെടുത്തു. ബൈക്കുള മേഖലയിലെ മുഹറം ഘോഷയാത്രയ്ക്കിടെയാണ് ഫയ്യാസ് പ്രേംജി എന്നയാൾ ആളുകൾക്ക് സൗജന്യമായി ക്യാപ്സൂളുകൾ വിതരണം ചെയ്തത്. എലിവിഷത്തിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് അടക്കമുള്ള വിഷരാസവസ്തുക്കൾ കലർത്തിയ ക്യാപ്സൂളുകളാണ് ഇയാൾ കൈവശം സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
പ്രതിയുടെ പെരുമാറ്റത്തിലും ഗുളിക വിതരണം ചെയ്ത രീതിയിലും സംശയം തോന്നിയ മൂന്ന് വനിതാ വൊളന്റിയർമാർ ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഫയ്യാസിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്തത് വിഷഗുളികകളാണെന്ന് വ്യക്തമായത്. പ്രതിയിൽ നിന്ന് ഗുളിക വാങ്ങി കഴിച്ച 11 പേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. കഠിനമായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നതായും മറ്റുള്ളവർ അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു.






























