റാന്നി : കാർ വാടകയ്ക്കെടുത്ത ശേഷം പണം നല്‍കാതെ മറിച്ചുവിറ്റയാൾ റാന്നി പോലീസിന്‍റെ പിടിയിലായി. റാന്നി സ്വദേശിയും ഇപ്പോള്‍ കോട്ടയം നെടുങ്ങാടപ്പള്ളി ബഥനി ഹൗസിൽ താമസിക്കുന്ന ജെ.സി ദേവിന്‍റെ മകന്‍ ഗോഡ് ലി ദേവ് (46) ആണ് അറസ്റ്റിലായത്. വടശ്ശേരിക്കര കിടങ്ങിൽ അജിലാൽ ഒരുമാസം മുമ്പ് റാന്നി പോലീസില്‍ നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്.
ഇതേ കാർ വാടകയ്ക്ക് കൊടുത്ത ശേഷം ലഭിച്ച 1.50 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു. എറണാകുളം കേന്ദ്രീകരിച്ചുള്ള വാഹനതട്ടിപ്പു സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇത്തരത്തില്‍ തട്ടിയെടുത്ത മറ്റൊരു കാറുമായാണ് ഇയാൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കാർ പാർക്കിങ്ങ് ഗ്രൗണ്ടിൽ വെച്ച് പിടിയിലായത്. 90000 രൂപ നൽകാമെന്നറിയിച്ച് ഉടമയെ പറ്റിച്ച് കൈക്കലാക്കിയതാണ് ഈ കാർ. അജിലാലിന്റെ കാർ പയ്യന്നൂർ പഴയങ്ങാടിയിൽ നിന്ന് പോലീസ് പിന്നീടു കണ്ടെടുത്തു .
2019-ലാണ് അജിലാൽ ഗോഡ് ലിയ്ക്ക് കാർ കൈമാറിയത്. വാടകയായി 1.50 ലക്ഷം രൂപ നൽകാമെന്നാണ് പറഞ്ഞാണ് അജിലാലിന്‍റെ പക്കല്‍ നിന്നും കാര്‍ വാങ്ങിയത്. ഇങ്ങനെ ലഭിച്ച പണം ഗോഡ് ലി തട്ടിയെടുക്കുകയും ചെയ്തു. അജിലാല്‍ നിരന്തരം ബന്ധപ്പെട്ടിട്ടും കാറോ പണമോ നല്‍കാന്‍ ഗോഡ് ലി തയ്യാറായില്ല. ഇതോടെ അജിലാല്‍ റാന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ ഗോഡ് ലി മുങ്ങി. പലതവണ ഇയാൾ കാർ കൈമാറിയതായും അവസാനം 2.25 ലക്ഷം രൂപയ്ക്ക് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി സനൂപിന് വിറ്റെന്നും റാന്നി എസ്.ഐ. എസ്.ടി. അനീഷ് പറഞ്ഞു. സനൂപിന്റെ പക്കൽ നിന്നാണ് കാർ പോലീസ് കണ്ടെടുത്തത്.
ഇയാൾ വേറെയും വാഹനങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് സംശയിക്കു ന്നുണ്ട്. 25 ലക്ഷം രൂപയുടെ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് തൃശ്ശൂർ സ്വദേശിയുടെ പക്കൽ നിന്ന് 2.25 ലക്ഷം രൂപ വാങ്ങിയതിനും കേസുണ്ട്. റാന്നി സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇയാൾക്കെതിരെ പത്തോളം പരാതികൾ ലഭിച്ചതായും എസ്.ഐ. പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍മാരായ എൽ.പി. ബിജു, ഉണ്ണി കൃഷ്ണൻ എന്നിവരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.