കൊച്ചി : തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണവും പണവും കവർന്നയാൾ അറസ്റ്റിൽ. പൊന്നാരിമംഗലം ചുങ്കത്ത് വീട്ടിൽ സുരേഷി (40) നെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്ക് സമീപം താമസിക്കുന്ന തുണ്ടിപ്പറമ്പിൽ പരേതനായ ചാനിയുടെ ഭാര്യ സിൽവിക്ക് (മരിയക്കുട്ടി 64) നേരെയാണു തിങ്കളാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. തലയ്ക്ക് വാക്കത്തികൊണ്ടു വെട്ടേറ്റ ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെ ടെറസിലേക്കുള്ള വാതിൽ തകർത്ത് വീടിനകത്തു കയറിയ പ്രതി സിൽവിയെ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റു വീണ ഇവർ കട്ടിലിനടിയിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു. കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത സുരേഷ് അലമാരയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും കവർന്നു. ഇയാൾ വീട്ടിൽനിന്നു പോയ ശേഷം സിൽവി ഫോണിൽ ബന്ധുക്കളെ വിവരം അറിയിച്ചു.
ഇവർ അറിയിച്ച പ്രകാരം പോലീസെത്തി സിൽവിയെ ആശുപത്രിയിലാക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് സിൽവി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് മുളവുകാട് തണ്ടാശ്ശേരി അമ്പലത്തിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് സുരേഷിനെ പിടിച്ചത്. തിങ്കളാഴ്ച രാത്രി നാടുവിടാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. സുരേഷ് നിരവധി കേസുകളിൽ പ്രതിയാണ്. മുളവുകാട് എസ്.ഐ മാരായ ജയപ്രകാശ്, ശ്രീജിത്ത്, എ.എസ്.ഐ സരീഷ്, സി.പി.ഒ മാരായ സുരേഷ്, രാജേഷ്, അരുൺജോഷി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്





























