ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഗ്രൗണ്ടിലേക്ക് വെടിയുണ്ടകൾ എറിഞ്ഞ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചാൾസ് രാജാവിന്റെ കിരീടധാരണം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം. ലോകനേതാക്കളടക്കം പങ്കെടുക്കുന്ന പരിപാടിയാണ് ചാൾസ് രാജാവിന്റെ കിരീടധാരണം.കൊട്ടാരത്തിന്റെ കവാടത്തിനരികിൽ നിന്നാണ് യുവാവ് നിരവധി തവണ മുറ്റത്തേക്ക് അജ്ഞാത വസ്തുക്കൾ എറിഞ്ഞത്.
പരിശോധിച്ചപ്പോഴാണ് അത് വെടിയുണ്ടകളാണെന്ന് കണ്ടെത്തിയത്. മാരകമായ ആയുധം കൈവശം വെച്ചതടക്കമുള്ള കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ ചാൾസോ, ഭാര്യ കാമിലയോ കൊട്ടാരത്തിലുണ്ടായിരുന്നില്ല. വെടിയുണ്ടകൾ എറിഞ്ഞ സംഭവത്തിൽ കൊട്ടാരം അധികൃതർ പ്രതികരിച്ചിട്ടില്ല.ശനിയാഴ്ചയാണ് ചാൾസ് രാജാവിന്റെ കിരീടധാരണം. ഇതോടനുബന്ധിച്ചാണ് കൊട്ടാരം അടച്ചിട്ടത്. 70 വർഷത്തിനു ശേഷം ബ്രിട്ടനിൽ നടക്കുന്ന കിരീട ധാരണമാണിത്.





























