തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിനിന്റെ സമയം പുനഃപരിശോധിച്ച് വേണ്ട മാറ്റം വരുത്തും. ഒരാഴ്ച കൂടി ട്രെയിനിന്റെ ഓട്ടം വിലയിരുത്തിയ ശേഷമായിരിക്കും സമയം പുനഃക്രമീകരിക്കുക. ഇടസ്റ്റേഷനുകളിലെ സമയമായിരിക്കും പുനഃക്രമീകരിക്കുക. ചില സ്റ്റേഷനുകളിൽ നിശ്ചിത സമയത്തിൽ കൂടുതൽ ട്രെയിൻ നിർത്തിയിടേണ്ടി വരുന്നത് സമയ ക്രമീകരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തുടരെയുള്ള വേഗ നിയന്ത്രണങ്ങളും ലോക്കോ പൈലറ്റുമാരുടെ പരിചയക്കുറവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ സമയത്തെ ബാധിക്കുന്നുണ്ട്.
രണ്ട് മിനിറ്റ് സമയം മാത്രമുള്ള സ്റ്റോപ്പുകളിൽ അഞ്ച് മുതൽ 12 മിനിറ്റ് വരെ നിർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കാസർകോട് സമയത്ത് തന്നെ എത്തുന്നുണ്ട്. എന്നാൽ ഓട്ടോമാറ്റിക് ഡോറുകളോടുള്ള യാത്രക്കാരുടെ പരിചയക്കുറവ് സമയത്തെ ബാധിക്കാറുണ്ട്. തിരുവനന്തപുരം ഡിവിഷനിലാണ് സമയം അധികവും എടുക്കുന്നത്. ഇതിന് പ്രധാന കാരണം ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള വേഗത നിയന്ത്രണങ്ങളാണ്. ഇരു ദിശകളിലുമായി 34 വേഗ നിയന്ത്രണങ്ങളാണ് ഉള്ളത്.





























