പൂച്ചാക്കൽ : അന്യസംസ്ഥാനത്ത് നിന്ന് വന്നതിനെ തുടര്‍ന്ന് കൊവിഡ് നിരീക്ഷണത്തിലാക്കിയ യുവാവ് അധികൃതരെ അറിയിക്കാതെ മുങ്ങി. തമിഴ്നാട്ടിലെ കൊവിഡ് 19 ഹോട്ട് സ്പോട്ടായ ചെന്നൈയില്‍ നിന്ന് ചേര്‍ത്തല തൈക്കാട്ടുശ്ശേരിയിലെത്തിയ യുവാവാണ് ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മുങ്ങിയത്. തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്കാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ബൈക്കില്‍ കടന്നുകളഞ്ഞത്.
രണ്ട് ദിവസം മുന്‍പാണ് തൈക്കാട്ടുശേരിയിലെ സുഹൃത്തിനൊപ്പം പേട്ട സ്വദേശിയായ യുവാവ് ചേര്‍ത്തലയിലെത്തിയത്. ചെന്നൈയില്‍ ഒരുമുറിയില്‍ താമസിച്ചിരുന്ന ഇരുവരോടും തൈക്കാട്ടുശേരിയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. ഇരുവരുടേയും വിവരം അറയാനായി വിളിച്ച് അന്വേഷിക്കുമ്പോഴാണ് യുവാവ് കടന്നുകളഞ്ഞ വിവരം മനസിലാവുന്നത്.
ഇയാൾക്കെതിരെ പൂച്ചാക്കൽ പോലീസിൽ തൈക്കാട്ടുശേരി മെഡിക്കൽ ഓഫിസർ ഡോ എസ് ദിലീപ് നടപടിക്ക് ശുപാർശ ചെയ്തു. തൈക്കാട്ടുശേരിക്കാരനായ താമസക്കാരനായ യുവാവ് ഇപ്പോഴും നിരീക്ഷണത്തിലാണ്.