മാനന്തവാടി: വയനാട് മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുഇടങ്ങളിൽ നിരന്തരം ശല്യം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. റിലേഷൻഷിപ്പ് അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് സംഭവം. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ കുട്ടിയെ പിന്തുടരുകയും പൊതുസ്ഥലങ്ങളിൽ വച്ച് നിരന്തരം ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള അനുബന്ധ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
കുട്ടിക്കെതിരെ ഇയാള്‍ ലൈംഗീക ഉദ്ദേശത്തോടു കൂടി പെരുമാറുകയും പൊതുസ്ഥലത്തു വച്ച് മാനഹാനി വരുത്തുകയും സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പരാതിയില്‍ ബി.എന്‍.എസ്, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ റഫീഖിന്‍റെ നിർദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ കെ. സോബിന്‍, സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ലിഥിന്‍, സി.എം നിസാര്‍ മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.






























