കോട്ടയം : കോട്ടയത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൂവന്‍തുരുത്ത് സ്വദേശി മധു (45) ആണ് മരിച്ചത്. രാവിലെ ഭക്ഷണം നല്‍കാനായി ബന്ധുക്കള്‍ മുറിയില്‍ എത്തിയപ്പോള്‍ മധുവിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്. ജുലൈ 26 ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ മധു വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. മധുവിന് അപസ്‍മാരവും ഉണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതേദഹം എത്തിച്ച ശേഷം സാമ്പിള്‍ പരിശോധിക്കും.
അതേസമയം സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. മഞ്ചേരിയിൽ നിരീക്ഷണത്തിലിക്കെ മരിച്ച മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചത്. റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പനി ശക്തമായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഇദ്ദേഹം നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാസം 29 ന് റിയാദില്‍ നിന്നും നാട്ടിലേക്ക് എത്തിയ ഇദ്ദേഹത്തെ പനികൂടി ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂലൈ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്‌കരിക്കുക. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.