ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് ഓടിക്കൊണ്ടിരുന്ന ടാക്സി കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. അങ്കോള ഹെബ്ബുൾ സ്വദേശിയായ നാഗേന്ദ്രയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് മുൻപ് ഇയാൾ കാമുകിയായ രമ്യയെ കാറിനുള്ളിൽ വെച്ച് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. നെറ്റിയിലും കൈയിലും കുത്തേറ്റ യുവതിയും കാർ ഡ്രൈവറും സമയത്തുതന്നെ പുറത്തേക്ക് ചാടിയതിനാൽ തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.ബെംഗളൂരുവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ജീവനക്കാരിയായ രമ്യയും തൊഴിൽരഹിതനായ നാഗേന്ദ്രയും കഴിഞ്ഞ 6 വർഷമായി അടുപ്പത്തിലായിരുന്നു.
ഏറെക്കാലമായി പരിചയമുള്ളയാളാണെങ്കിലും അടുത്തിടെയായി രമ്യയ്ക്ക് മേൽ നാഗേന്ദ്ര അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങിയിരുന്നു. ഇതോടെ രമ്യ ഇയാളിൽ നിന്ന് അകലം പാലിച്ചു. നിരന്തരമായി ഫോണിലൂടെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ നാഗേന്ദ്രയുടെ നമ്പർ രമ്യ ബ്ലോക്ക് ചെയ്യുകയും ചെയ്തു. നമ്പർ ബ്ലോക്ക് ചെയ്തതിൽ പ്രകോപിതനായ നാഗേന്ദ്ര, ബെംഗളൂരുവിൽ നിന്നും അങ്കോളയിലേക്ക് പോകാനെന്ന വ്യാജേന ഒരു ടാക്സി കാർ വിളിച്ച് രമ്യയുടെ അടുത്തെത്തുകയായിരുന്നു. തുടർന്ന് രാവിലെ രമ്യയെ നിർബന്ധിച്ച് കാറിൽ കയറ്റി.
ബെംഗളൂരുവിനും അങ്കോളയ്ക്കും മധ്യേ തുംകൂരുവിൽ വെച്ചും ഇരുവരും തമ്മിൽ കാറിനുള്ളിൽ കടുത്ത തർക്കമുണ്ടായി. ഭീഷണി തുടരുന്നതിനിടയിൽ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് നാഗേന്ദ്ര രമ്യയെ കുത്തുകയായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റ രമ്യ തന്ത്രപൂർവ്വം കാറിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടി. ഇതുകണ്ട് ഭയന്ന ഡ്രൈവറും വാഹനം റോഡരികിൽ നിർത്തി പുറത്തേക്ക് ഓടിമാറി. രമ്യയും ഡ്രൈവറും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ, നാഗേന്ദ്ര താൻ കരുതിയിരുന്ന പെട്രോൾ ബോംബ് കാറിനുള്ളിൽ വെച്ച് പൊട്ടിക്കുകയായിരുന്നു.
നിമിഷങ്ങൾക്കകം കാറിന് തീപിടിക്കുകയും പൂർണ്ണമായി കത്തിയമരുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി അതിവേഗം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാറിനുള്ളിൽ കുടുങ്ങിയ നാഗേന്ദ്രയെ രക്ഷിക്കാനായില്ല. പരിക്കേറ്റ രമ്യയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. യുവതി പോലീസിന് ഔദ്യോഗികമായി മൊഴി നൽകിയിട്ടുണ്ട്.
































