തിരുവനന്തപുരം : യുവാവിനെ മർദിച്ചയാളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിന് തിരുവനന്തപുരം മംഗലപുരം എസ്.ഐ.ക്ക് സസ്പെൻഷൻ. എസ്.ഐ വി.തുളസീധരൻ നായരെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. എസ്.ഐ.ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. കേസെടുക്കാൻ വൈകിയതും ദുർബല വകുപ്പുകൾ ചുമത്തിയതും എസ്.ഐ.യുടെ വീഴ്ചയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എസ്.ഐ ക്കെതിരേ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി.യും റൂറൽ എസ്.പി.യും മംഗലപുരം സ്റ്റേഷനിലെത്തി അന്വേഷണവും നടത്തി. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുഡിൻ എസ്.ഐ.യെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. സംഭവത്തിൽ ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് കണിയാപുരം സ്വദേശി അനസിന് നടുറോഡിൽ മർദനമേറ്റത്. ബൈക്കിൽ പോകുമ്പോൾ അക്രമികൾ തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് ആദ്യം കേസെടുക്കാൻ തയ്യാറായില്ല. സംഭവം നടന്ന പ്രദേശത്തിന്റെ സ്റ്റേഷൻ അതിർത്തി പ്രശ്നം പറഞ്ഞാണ് കഠിനംകുളം പോലീസും മംഗലപുരം പോലീസും ഉരുണ്ടുകളിച്ചത്. ഒടുവിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെയാണ് മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പ്രധാന പ്രതിയായ ഫൈസലിനെ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും നിസാരവകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അനസിനെ ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പിന്നീട് പുറത്തുവന്നിരുന്നു. ഇതോടെയാണ് പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ പരാതി ഉയർന്നത്.