തിരുവല്ല : കഴിഞ്ഞദിവസം തിരുവല്ല വെണ്ണിക്കുളം മുതുപാലയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരണപ്പെട്ടു. റിട്ട.പ്രൊഫസർ ഡോ.ടി.എസ് ജേക്കബ് ആണ് മരിച്ചത്. പൊറോട്ട മുക്ക് വെള്ളിക്കുളം റോഡിൽ മുതുപാലയിലുള്ള തന്റെ വീടിന്റെ ഗേറ്റിനു മുമ്പിൽ നിൽക്കുകയായിരുന്ന ജേക്കബിനെ പൊറോട്ട മുക്ക് ഭാഗത്തുനിന്നും അമിത വേഗതയിൽ ഓടിച്ചു വന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് മലമ്പാറ സ്വദേശിയായ ജോബി എന്ന യുവാവായിരുന്നു. കൂടെ പെണ്‍സുഹൃത്തും ബൈക്കിൽ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കണ്ണിന്റെ എല്ല് പൊട്ടുകയും വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വസകോശത്തിനും മുറിവ് സംഭവിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജേക്കബിന്റെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്കോടിച്ച യുവാവിനും കൂടെയുണ്ടായിരുന്ന യുവതിക്കും പരിക്കേറ്റു. യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലും പരിക്കേറ്റ പെൺകുട്ടിയെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിതവേഗതയിൽ ബൈക്ക് ഓടിക്കുന്നതിന് മുതുപാലയിൽ വെച്ച് കഴിഞ്ഞ ദിവസവും യുവാവിനെ നാട്ടുകാർ ശാസിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തില്‍ കോയിപ്പുറം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊക്സോ ഉൾപ്പടെയുള്ള കേസുകളിൽ ഈ യുവാവ് ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. അപകടത്തിൽ മരണപ്പെട്ട മുതുപാല തെക്കേൽ തൈപ്പറമ്പിൽ റിട്ട.പ്രൊഫസർ ഡോ.ടി.എസ് ജേക്കബ്(85)ന്റെ സംസ്കാരം സെപ്റ്റംബർ 2 ബുധൻ 3.30 ന് കറുത്ത മംഗൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ നടക്കും.






























