കൊച്ചി : സാൻവിച്ചിൽ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയിൽ സംഘർഷമുണ്ടായ സംഭവത്തിൽ മാനേജറെ പുറത്താക്കി. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു. സംഭവത്തിന് പിന്നാലെ മാജേജർക്കും സ്ഥാപനത്തിനുമെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് നടപടി. ഫോർട്ട് കൊച്ചി സ്വദേശിയാണ് ജോഷ്വാ. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിൽ മാറ്റം വരുത്തുമെന്നും കമ്പനി പറഞ്ഞു.
കൊച്ചി എം ജി റോഡിലെ ചിക്കിംഗ് മാനേജറായിരുന്നു ഇയാൾ. സാൻഡിവിച്ചിൽ ചിക്കൻ കുറഞ്ഞത് പരാതിപ്പെട്ട വിദ്യാർഥികൾക്ക് നേരെ ഇയാൾ കത്തി വീശുകയായിരുന്നു. തുടർന്ന് സംഘർഷമുണ്ടായി. ഇരു കൂട്ടരുടെയും പരാതിയിൽ കൊച്ചി സെൻട്രൽ പോലീസ് കേസ് എടുത്തു. കൊച്ചിയിൽ സിബിഎസ്ഇ സ്കൂൾ സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാർത്ഥികൾ പരിപാടിക്കിടെ കൊച്ചി എംജി റോഡ് ചിക്കിംഗില്‍ എത്തിയപ്പോഴായിരുന്നു സംഘർഷം.






























