ആറന്മുള :പ്രളയ ദുരന്തത്തിൽ പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുടങ്ങാതെ ഭക്ഷണപ്പൊതി ശേഖരിച്ച് എത്തിച്ച് വാർഡ് മെമ്പർ മണി മാഷ് മാതൃകയായി. തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളിലെ ക്യാമ്പുകളിലാണ് ഭക്ഷണ പൊതികൾ എത്തിച്ചത്. എല്ലാ ദിവസവും ഭക്ഷണ പൊതിയോടൊപ്പം ഓരോ പേരയ്‌ക്കയും മണി മാഷ് നല്‍കിയിരുന്നു. അധ്യാപകനായിരുന്ന കാലഘട്ടത്തില്‍ കുട്ടികളോടൊപ്പം തന്‍റെ വീടിന് മുന്‍പില്‍ വഴിയോരത്ത് നട്ട് വളര്‍ത്തിയ പേരയില്‍ നിന്നാണ് മൂന്നു ദിവസത്തേക്ക് ആവശ്യമായ 141 പേരയ്ക്കകൾ അദ്ദേഹം ശേഖരിച്ചത്. നല്ലവരായ നാട്ടുകാരില്‍ നിന്നും വാര്‍ഡ് അംഗം ഭക്ഷണ പൊതികളും ശേഖരിച്ചു.
ആരെയും ഭക്ഷണ പൊതികള്‍ നല്‍കാന്‍ നിര്‍ബന്ധിക്കാതെ താല്പര്യമുള്ളവര്‍ നല്‍കണമെന്ന് അദ്ദേഹം വാര്‍ഡിലെ അംഗങ്ങളെ അറിയിക്കുകയായിരുന്നു. പൊതികൾ തയ്യാറാക്കി വെച്ച വീടുകളിൽ മെമ്പർ നേരിട്ടെത്തിയാണ് അവ ശേഖരിച്ചത്. ഇടപ്പരിയാരം ആയുഷ് യോഗ ക്ലബ്ബ് അംഗങ്ങളും ഭക്ഷണപ്പൊതി തയ്യാറാക്കി വാർഡ് മെമ്പറെ ഏല്പിച്ചു. ചില ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും മറ്റ് മെമ്പര്‍മാരും അദ്ദേഹത്തിന് ഒപ്പം ഭക്ഷണ പൊതികള്‍ ശേഖരിക്കാന്‍ പോയിരുന്നു. 2 ദിവസം ഗ്രാമപഞ്ചായത്ത് വാഹനത്തിലാണ് ഭക്ഷണം എത്തിച്ചത്. സ്ഥിരം പ്രളയബാധിത പ്രദേശത്ത് ഇതാവർത്തിക്കാതിരിക്കാൻ ശാസ്ത്രീയ ക്രമീകരണങ്ങൾ ഉണ്ടാക്കണം എന്ന് മണി മാഷ് ആവശ്യപെട്ടു.



























