തിരുവനന്തപുരം: മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ മ്യൂസിയം പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിൽ ഇന് മുതൽ അന്വേഷണം തുടങ്ങും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടം നടന്ന വിവരം ലഭിച്ചതുമുതൽ പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം പരിശോധിക്കും. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. മണിയൻപിള്ള രാജുവിന്‍റെ രക്തപരിശോധന ഫലം വരാൻ രണ്ട് ദിവസം കൂടി എടുക്കും. മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തവരണമെങ്കിൽ വൈദ്യ പരിശോധനഫലം ലഭിക്കണം.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തിൽ ഗുരുതരവീഴ്ചയാണ് മണിയൻപിള്ള രാജുവിനും പോലീസിനുമുണ്ടായത്. നഗരമധ്യത്തിലെ ട്രിവാൻഡ്രം ക്ലബിന് മുന്നിൽവെച്ച് തന്‍റെ കാറിടിച്ച് ബൈക്കിലെ യുവാക്കൾ തെറിച്ചുവീണത് അറിഞ്ഞിട്ടും രാജു മുന്നോട്ട് വാഹനമെടുത്ത് പോയതാണ് ആദ്യ ഗുരുതരവീഴ്ച. സമീപത്ത് നിരവധി ആശുപത്രികൾ ഉണ്ടായിട്ടും പരിക്കേറ്റവരെ അവിടേക്ക് കൊണ്ടുപോകാൻ രാജു ശ്രമിച്ചില്ല. അപകടമുണ്ടായാൽ എന്തൊക്കെ ചെയ്യണമെന്ന കാര്യങ്ങൾ അറിയാവുന്ന കലാകാരനായിട്ടും ഒളിച്ചോടുകയായിരുന്നു രാജു. പേടികാരണം മുങ്ങിയെന്ന് പറയുമ്പോഴും പോലീസിനെ വിളിച്ചതിൽ ഭിന്ന വാദങ്ങളാണ് രാജു പറയുന്നത്.



























