കാസർകോട് : മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ യോഗം ചേർന്ന് ജനകീയ മുന്നണി. മഞ്ചേശ്വരത്തെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി എ.കെ.എം അഷറഫിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ജനകീയ മുന്നണി അറിയിച്ചു. മുന്‍ ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂരുമായി ചർച്ചകൾ തുടരുന്നു. ബി.ജെ.പി പേടി പ്രചരിപ്പിച്ച് മുസ്‌ലിം ലീഗ് ജനങ്ങളെ കബളിപ്പിക്കുന്നു എന്ന് വിമർശനം. സ്ത്രീകൾ ഉൾപ്പെടെ നൂറോളം ആളുകൾ ആണ് യോഗത്തിൽ പങ്കെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ ആര്‍ ജയാനന്ദയാണ് മത്സരിക്കുന്നത്. സി.പി.ഐ.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ.
നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാൽ ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാൽ ബിജെപിക്ക് സഹായകരമായ അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമെന്ന വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയിലുണ്ടായി. തുടര്‍ന്നാണ് കെ ആര്‍ ജയാനന്ദയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.





























