കൊച്ചി : മാവോയിസ്‌റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യു.എ.പി.എ. വകുപ്പുകള്‍ പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പിന്‍വലിക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്‍റെ നീക്കത്തിനു തിരിച്ചടി. നോട്ടീസ് പുറപ്പെടുവിച്ച ഹര്‍ജി പിന്‍വലിക്കാന്‍ സമ്മതിക്കില്ലെന്നു കഴിഞ്ഞ ദിവസം ജസ്‌റ്റീസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പ്രതികരിച്ചിരുന്നു. 23 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
ഹര്‍ജി പിന്‍വലിക്കാന്‍ തക്ക കാരണം ബോധിപ്പിച്ചില്ലെങ്കില്‍ സംസ്‌ഥാനത്തിനെതിരേ പിഴ വിധിയ്‌ക്കാന്‍ സാധ്യതയുമുണ്ടെന്നാണ് അഭിഭാഷകരുടെ വിലയിരുത്തല്‍.
രാഷ്‌ട്രീയ കാരണങ്ങള്‍ ബോധിപ്പിച്ചാല്‍ കോടതിയെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മറ്റെന്തു കാരണം പറയണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നോട്ടീസായ കേസ് പിന്‍വലിക്കാന്‍ മതിയായ കാരണം വേണം. കഴിഞ്ഞ ദിവസം ഇത്തരമൊരു കേസില്‍ തമിഴ്‌നാട് സര്‍ക്കാരിനു ജസ്‌റ്റിസ് എം.ആര്‍. ഷാ അഞ്ചു ലക്ഷം രൂപ പിഴയിട്ടിരുന്നു.
രാഷ്‌ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി ആവശ്യമില്ലാതെ ഹര്‍ജി നല്‍കിയതിനെ വിമര്‍ശിച്ചായിരുന്നു പിഴ ചുമത്തിയത്. രൂപേഷിനെതിരേ യു.എ.പി.എ. ചുമത്താനുള്ള നീക്കത്തിനെതിരേ 32 സാംസ്‌കാരിക നായകര്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. നിയമപരമായ അനുമതിയില്ലാതെ വിചാരണയ്‌ക്ക് അയച്ച യു.എ.പി.എ. കേസുകള്‍ പിന്‍വലിക്കണമെന്നും ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന യു.എ.പി.എ. തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമായിരുന്നു സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോടു അപേക്ഷിച്ചത്.
ഇതിന്‍റെ അടിസ്‌ഥാനത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ സംസ്‌ഥാനം തീരുമാനിച്ചത്.
വളയം, കുറ്റ്യാടി പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്ന മൂന്നു കേസുകളില്‍ രൂപേഷിനെതിരായ യു.എ.പി.എ. വകുപ്പുകള്‍ പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണു നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസുകളുടെ മെറിറ്റിന്‍റെഅടിസ്‌ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്നു സൂചിപ്പിച്ചായിരുന്നു സര്‍ക്കാരിന്റെ നടപടി.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്‌തുവെന്നാരോപിച്ചു 2013 ല്‍ കുറ്റ്യാടി സ്‌റ്റേഷനിലെ രണ്ടു കേസുകളിലും 2014 ല്‍ വളയം പോലീസ് സ്‌റ്റേഷനിലെ ഒരു കേസിലുമാണു രൂപേഷിനെതിരേ യു.എ.പി.എ. ചുമത്തിയത്. എന്നാല്‍ യു.എ.പി.എ. അതോറിറ്റിയില്‍ നിന്നു പ്രോസിക്യൂഷന്‍ അനുമതി കൃത്യസമയത്തു ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പടുവിക്കുകയായിരുന്നു.
































