പാലക്കാട് : അട്ടപ്പാടി മധു വധക്കേസിൽ പ്രോസിക്യൂട്ടർ ഒരു ലക്ഷത്തിലധികം രൂപയാണ് ഇതുവരെ കൈയ്യില്‍ നിന്ന് ചെലവാക്കിയിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ പണം നൽകാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറായ രാജേഷ് എൻ. മേനോൻ. 40ലേറെ തവണ ഹാജരായിട്ടും ഒരു രൂപപോലും നൽകിയിട്ടില്ലെന്നാണ് പ്രോസിക്യൂട്ടർ പറയുന്നത്. 240 രൂപയാണ് അഭിഭാഷകന് ഒരു ദിവസത്തെ ഫീസ്. ഈ പണം പോലും സർക്കാർ നൽകാൻ തയ്യാറായിട്ടില്ല. പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കളക്ടർക്ക് കത്തുനൽകിയിരിക്കുകയാണ്. ഫീസ് ലഭികാത്തതിനെ തുടർന്ന് അഭിഭാഷകർ മുമ്പ് കേസിൽ നിന്നും പിൻമാറിയിരുന്നു.
മധുവിന്‍റെ കുടുംബം സർക്കാരിനോട് അഭിഭാഷകന് പണം നൽകണമെന്ന് ആവശ്യം ഉന്നയിച്ചതാണ്. മധു വധക്കേസിൽ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 11ാം പ്രതി അബ്ദുൽ കരീമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെതാണ് വിധി. മരയ്ക്കാർ, അനീഷ്, ഷംസുദ്ദീൻ, ബിജു, സിദ്ദിഖ് തുടങ്ങി 12 പ്രതികളാണ് വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. 46ാം സാക്ഷി ലത്തീഫ് ആണ് കൂറുമാറിയത്. സംഭവം നടക്കുമ്പോൾ മുക്കാലിയിൽ പോയിട്ടില്ലെന്നും ഒന്നും കണ്ടിട്ടില്ലെന്നാണ് ലത്തീഫ് കോടതിയിൽ പറഞ്ഞത്.






























