ചങ്ങനാശ്ശരി : ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതിയെ എതിര്‍ത്ത് കത്തോലിക്ക സഭ. ഗര്‍ഭച്ഛിദ്ര നിയമം മനുഷ്യ ജീവന്‍റെ മേലുള്ള ഭീകരാക്രമണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. 24 ആഴ്ച വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതിന് പിന്നാലെയാണ് ലേഖനം. ആരോഗ്യപരമായ കാരണങ്ങളുടെ പേരിലും ഗര്‍ഭസ്ഥശിശുവിനെ ഇല്ലായ്മ ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നു. വിവാഹേതരബന്ധം മൂലമോ ബലാത്സംഗത്താലോ ജനനനിയന്ത്രണോപാധികള്‍ പരാജയപ്പെട്ടതുകൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അവിഹിതഗര്‍ഭമാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ല.
ശാരീരിക മാനസിക ദൗര്‍ബല്യങ്ങളുടെ പേരിലും, വിവാഹേതര ബന്ധം, ബലാത്സംഗം എന്നീ കാരണങ്ങളാലും ഗര്‍ഭഛിദ്രം നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും മറ്റു രാജ്യങ്ങള്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നു എന്നത് നരഹത്യക്ക് നീതീകരണമല്ലെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് പറയുന്നു. ഇപ്രകാരമൊക്കെ സംഭവിച്ചതിനു ഗര്‍ഭസ്ഥശിശു എന്തുപിഴച്ചു. തനിക്ക് ഒരു പങ്കുമില്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ കൊലശിക്ഷയ്ക്കു വിധിക്കപ്പെടുകയാണ് ഒരു മനുഷ്യശിശു. ഏറ്റവും അധാര്‍മികവും അനീതിപരവും ക്രൂരവുമാണിത്. ഗര്‍ഭച്ഛിദ്രം ഏറ്റവും അധാര്‍മികവും അനീതിപരവും ക്രൂരവുമാണെന്നും ലേഖനത്തില്‍ പറയുന്നു.





























