മൂവാറ്റുപുഴ: കനത്ത മഴ തുടരുന്നതിനിടെ മാറാടി കായനാട് പാറമടയിലേക്ക് വീണ്ടും വൻതോതിൽ മണ്ണിടിഞ്ഞുവീണു. വ്യാഴാഴ്ച മണ്ണിടിഞ്ഞുവീണ അതേ പ്രദേശത്തിന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. 100 അടിയിലേറെ ഉയരമുള്ള മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞുവീഴാൻ സാധ്യത നിലനിൽക്കുന്നുണ്ട്. പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. മണ്ണിടിഞ്ഞുണ്ടായ വെള്ളപാച്ചിലിൽ സമീപത്തെ വീടിനു കേടുപാടുകൾ സംഭവിച്ചു. പൈനാപ്പിൾ തോട്ടം ഒലിച്ചു പോയി. റബർ, പൈനാപ്പിൾ തോട്ടങ്ങളിലും സമീപത്തെ വീട്ടിലും വെള്ളം കയറി. വെള്ളത്തിന്‍റെ കുത്തൊഴുക്ക് ശക്തമായതോടെ സമീപത്തെ പന്നിഫാമിലെ ജീവനക്കാരെ അധികൃതർ ഒഴിപ്പിച്ചു.
മാറാടി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് 300 മീറ്ററോളം മാറി സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പാറമടയിലാണ് കഴിഞ്ഞ ദിവസം ഉണ്ടായതിനു സമീപം വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് വലിയ ശബ്ദത്തോടെ മണ്ണ് പാറമടയിലേക്ക് വന്നു വീണത്.



























