അഹമ്മദാബാദ്: ഹിന്ദു വിവാഹ നിയമപ്രകാരമുള്ള പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും പാലിക്കാതെ വെറും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രം കൊണ്ട് ഒരു വിവാഹം നിയമപരമായി സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഹിന്ദുക്കളുടെ വിവാഹം റജിസ്റ്റർ ചെയ്തതുകൊണ്ടു മാത്രം സാധുതയുള്ളതാവില്ല. ആചാരങ്ങൾ കൂടി പാലിക്കണം. പാരമ്പര്യ ചടങ്ങുകൾ ഒരു വ്യക്തിയുടെ ആത്മീയ ശുദ്ധീകരണത്തിനും പരിവർത്തനത്തിനും സഹായകമാകുന്നതു കൂടിയാണെന്ന് കോടതി പറഞ്ഞു. വിവാഹമെന്നാൽ ‘ആട്ടവും പാട്ടവും’ ‘തീറ്റയും കുടിയും’ അല്ലെന്നും അതിനപ്പുറം സാംസ്കാരിക തലം കൂടിയുണ്ടെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഇലേഷ് വോറ, ആർ.ടി. വച്ഹനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ വിധി നിയമവൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
പവിത്രമായ അഗ്നിയെ സാക്ഷിനിർത്തി വധൂവരന്മാർ ഒന്നിച്ച് ഏഴു ചുവടുകൾ വെയ്ക്കുന്ന ‘സപ്തപതി’ പോലുള്ള പരമ്പരാഗത ആചാരങ്ങളാണ് ഹിന്ദു വിവാഹത്തിന്റെ അടിത്തറയെന്നും വിധിയിലുണ്ട്. ഇത്തരം ആചാരങ്ങളാണ് വിവാഹത്തിന് ആത്മീയവും സാമൂഹികവും നിയമപരവുമായ പദവി നൽകുന്നത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് ആചാരപ്രകാരം നടത്തുന്ന വിവാഹങ്ങൾ മാത്രമേ പൂർണ്ണവും നിയമപരവുമായി കണക്കാക്കാൻ സാധിക്കൂ. സെക്ഷൻ 8 പ്രകാരമുള്ള രജിസ്‌ട്രേഷൻ എന്നത് നിയമപരമായി നടന്ന ഒരു വിവാഹത്തിന്റെ തെളിവ് മാത്രമാണ്. അല്ലാതെ ആചാരങ്ങൾ നടത്താത്ത ഒരു ബന്ധത്തിന് നിയമസാധുത നൽകാൻ രജിസ്‌ട്രേഷന് കഴിയില്ലെന്നും കോടതി വിധിയിൽ പറയുന്നു. വിവാഹം റജിസ്റ്റർ ചെയ്തതായതിനാൽ സാധുതയുണ്ടെന്ന കുടുംബകോടതിയുടെ വിധി ചോദ്യം ചെയ്ത് യുകെയിൽ താമസിക്കുന്ന കൗശൽ സോണാർ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.






























