കോഴിക്കോട് : വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് വെള്ളിമാടുകുന്ന് മരക്കാട്ട് മുഹമ്മദ് അമീറിനെ(24)യാണ് കസബ പോലീസ് അറസ്റ്റു ചെയ്‌തത്. ഏതാനും മാസം മുമ്പാണ് സംഭവം നടന്നത്. വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
പെരുമ്പാവൂരിലെ കാർഷിക സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് അമീർ വാഗ്‌ദാനം നൽകി. തുടർന്ന് കോഴിക്കോട്, കോട്ടക്കൽ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയെന്നും 50,000 രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
രണ്ടുദിവസം മുമ്പ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. സിഐ എൻ പ്രജീഷ്, സീനിയർ സിപിഒമാരായ ശിവദാസൻ, ഷറീനാബി, സിപിഒമാരായ രഞ്ജിഷ്, വിഷ്‌ണു പ്രഭ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്‌തത്.