അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകൾ അനഘ(25)യെ ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ ബന്ധുക്കൾ തന്നെയാണ് മൃതദേഹം കണ്ടത്. അബുദാബിയിൽ ജോലി ചെയ്യുന്ന തൃശ്ശൂർ അന്നകര സ്വദേശിയുമായി ഫെബ്രുവരിയിലാണ് അനഘയുടെ വിവാഹം നിശ്ചയിച്ചത്. സെപ്റ്റംബറിൽ വിവാഹം നടക്കാനിരിക്കെ ഇവർ തമ്മിലുണ്ടായ ചില തർക്കങ്ങളെ തുടർന്ന് അടുത്ത ബന്ധുക്കളിടപെട്ട് വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു.
ഇതിന്റെ കാര്യങ്ങൾ അന്തിമമായി സംസാരിക്കാനിരിക്കെ വീട്ടുകാരറിയാതെ ചൊവ്വാഴ്ച അനഘ അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ടു. ഈ വിവരം വരന്റെ ബന്ധുക്കൾ പറഞ്ഞാണ് അനഘയുടെ വീട്ടുകാർ അറിഞ്ഞത്. ഇരുകൂട്ടരും ആവശ്യപ്പെട്ടതിനെ തുടർന്ന് അനഘയും യുവാവും ബുധനാഴ്ച തിരികെ നാട്ടിലെത്തി. തുടർന്ന് വീട്ടുകാർക്കൊപ്പം സ്വന്തം വീട്ടിലേക്കുവന്ന യുവതി രാത്രിയോടെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. ഇതിന് തൊട്ടുമുൻപ് യുവാവിന് അനഘ സന്ദേശമയച്ചതായി ബന്ധുക്കൾ സംശയിക്കുന്നു. കൂടാതെ അനഘ സ്വന്തം അമ്മയുടെ ഫോണിലേക്കും സന്ദേശം അയച്ചിരുന്നു.
യുവാവിന്റെ അമ്മയോട് പറയണം ഇതൊന്നും അഭിനയമായിരുന്നില്ല എന്നുമായിരുന്നു ആ സന്ദേശം. വരനും വരന്റെ അമ്മയുമാണ് അനഘയുടെ മരണത്തിന് കാരണക്കാരെന്ന് അടുത്ത ബന്ധുക്കൾ ആരോപിച്ചു. യുവതി ഉപയോഗിച്ചിരുന്ന മൊബൈൽഫോണും, ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അനഘയുടെ അമ്മ: പ്യാരി. സഹോദരൻ: അനന്തു.































