തിരുവല്ല : തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വര്‍ഗീസ് മാമ്മനെ മാര്‍ത്തോമ്മാ സഭ പിന്തുണക്കുമെന്ന് സൂചന. കഴിഞ്ഞ 25 വര്‍ഷമായി തിരുവല്ലയുടെ എം.എല്‍.എ മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികന്റെ മകനായ മാത്യു ടി.തോമസ് ആയിരുന്നു. ഇടതുപക്ഷ സഹയാത്രികനായ ഇദ്ദേഹത്തെ മാര്‍ത്തോമ്മാ സഭ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാ സഭയുമായും വിശ്വാസികളുമായും ഉണ്ടായിരുന്ന ബന്ധങ്ങള്‍ മാത്യു ടി.തോമസ് പരമാവധി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. മാത്യു ടി.തോമസ് തിരുവല്ലയില്‍ മത്സരിക്കുമ്പോഴൊക്കെ വിജയസാധ്യത തീരെയില്ലാത്തവര്‍ ആയിരുന്നു ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് സഭയുമായി അടുത്തബന്ധം ഉണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആയിരുന്നുവെന്നും സംസാരമുണ്ട്.
എന്നാല്‍ ഇത്തവണ പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് മാര്‍ത്തോമ്മാ സഭയിലെ മറ്റൊരു സീനിയര്‍ വൈദികന്റെ മകനായ അഡ്വ. വര്‍ഗീസ് മാമ്മന്‍ ആണ്. മാർത്തോമ്മാ സഭയുടെ മുൻ ആത്മായ ട്രസ്റ്റികൂടിയാണ് വര്‍ഗീസ് മാമ്മന്‍. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറിയായിരുന്ന റവ. പി.ഡി. മാമ്മന്റെയും തിരുവല്ല സെന്റ് തോമസ് ടിടിഎയുടെ മുന്‍ പ്രിന്‍സിപ്പല്‍ സൂസമ്മ മാമ്മന്റെയും മകനാണ് ഇദ്ദേഹം. വര്‍ഗീസ് മാമ്മന്റെ ആദ്യ മത്സരമാണ് ഇത്. മാര്‍ത്തോമ്മാ സഭാ കൗൺസില്‍ അംഗം റവ.ഡാനിയേൽ മാമ്മന്റെ സഹോദരന്‍കൂടിയാണ് വര്‍ഗീസ് മാമ്മന്‍.
സഭയിലെ രണ്ടു വൈദികരുടെ മക്കള്‍ വിരുദ്ധ ചേരിയില്‍ മത്സരിക്കുന്നത് ഒഴിവാക്കുവാന്‍ സഭയിലെ ഉന്നതര്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടിരുന്നു. എന്നാല്‍ ഇത്തവണകൂടി തനിക്ക് മത്സരിക്കണമെന്ന നിലപാടായിരുന്നു മാത്യു.ടി.തോമസ് സ്വീകരിച്ചത്. 1987, 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ മാത്യു ടി.തോമസ് ആണ് തിരുവല്ലയില്‍ നിന്നും വിജയിച്ചത്. ഇതിനുപിന്നില്‍ മാര്‍ത്തോമ്മാ സഭാ വിശ്വാസികളുടെ വ്യക്തമായ ഇടപെടലുകളും പിന്തുണയും ഉണ്ടായിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളിലും ഇത്തവണകൂടി മാത്രമേ മത്സരിക്കുകയുള്ളൂവെന്നും ഇനിയും മത്സരിക്കാനില്ലെന്നും മാത്യു ടി.തോമസ് സഭയുമായി ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. ഇപ്രാവശ്യവും മാത്യു ടി.തോമസ് പഴയ പല്ലവിതന്നെ ആവര്‍ത്തിച്ചത് സഭാ നേത്രുത്വത്തിലുള്ള പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഇദ്ദേഹം പിണങ്ങിയാണ് ഇറങ്ങിപ്പോയതെന്നും സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷം തുടര്‍ച്ചയായി എം.എല്‍.എയും മന്ത്രിയുമൊക്കെയായിരുന്നിട്ടും തിരുവല്ലയില്‍ കാര്യമായ ഒരു വികസന പദ്ധതികളും കൊണ്ടുവരുവാന്‍ മാത്യു ടി.തോമസിന് കഴിഞ്ഞിട്ടില്ല എന്നത് വോട്ടര്‍മാരുടെ ഇടയില്‍ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിരുവല്ലയിലെ പൊതുരംഗത്ത് പതിറ്റാണ്ടുകളായി സജീവമായ വര്‍ഗീസ് മാമ്മനെ പിന്തുണക്കുന്നതാണ് നല്ലതെന്ന അഭിപ്രായം സമസ്ത മേഖലകളില്‍നിന്നും ഉയരുന്നുണ്ട്. മാര്‍ത്തോമ്മാ സഭയും വിശ്വാസികളും ഇതേ നിലപാടുതന്നെ സ്വീകരിക്കുമെന്നാണ് കരുതുന്നത്.
കൂടാതെ തിരുവല്ല മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ഏറെനാളായി ആഗ്രഹിക്കുകയാണ്. എന്നാല്‍ ഓരോ തെരഞ്ഞെടുപ്പിലും യു.ഡി.എഫിലെ കാലുവാരല്‍ മൂലം മാത്യു.ടി.തോമസ് ജയിച്ചു കയറുകയായിരുന്നു. ഇത്തവണ പതിവില്ലാത്തവിധം യു.ഡി.എഫ് ക്യാമ്പ് ഒറ്റക്കെട്ടാണ്. എങ്ങനെയും തിരുവല്ല മണ്ഡലം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ താഴെത്തട്ടില്‍ സജീവമായി പണിയെടുക്കുന്നുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥി അനൂപ് ആന്റണി പ്രചാരണത്തില്‍ മുന്നില്‍ത്തന്നെയാണ്. ഇപ്പോഴത്തെ വിലയിരുത്തലില്‍ മാത്യു ടി.തോമസ് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് കരുതുന്നത്.































