മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കാലാണ് കഴിഞ്ഞ ദിവസം ഉണ്ടായിട്ടുള്ളത്. സിയാസ്, എർട്ടിഗ, വിറ്റാര ബ്രെസ, എസ്-ക്രോസ്, എക്സ്.എൽ.6 എന്നീ ആറ് മോഡലുകളിൽ നിന്നായി 1,80,754 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് തിരിച്ച് വിളിച്ചിട്ടുള്ളത്. നവംബർ മാസം മുതൽ തകരാർ സ്ഥിരീകരിച്ചിട്ടുള്ള വാഹനങ്ങൾ സൗജന്യമായി കേടുപാടുകൾ പരിഹരിച്ച് നൽകുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ സഹചര്യത്തിൽ തകരാർ സ്ഥിരീകരിച്ചിട്ടുള്ള വാഹനം തിരിച്ചറിയുന്നതിനുള്ള സംവിധാനവും മാരുതി ഒരുക്കിയിട്ടുണ്ട്. www.marutisuzuki.com എന്ന മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇംപോർട്ടെന്റ് കസ്റ്റമർ ഇൻഫോ എന്ന ഐക്കണിൽ നൽകിയിട്ടുള്ള ലിങ്ക് തുറന്ന് അതിൽ വാഹനത്തിന്റെ ഷാസി നമ്പർ നൽകിയാൽ ഈ വാഹനം തിരിച്ച് വിളിച്ചതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുമെന്നാണ് മാരുതി അറിയിച്ചിട്ടുള്ളത്.
2018 മേയ് നാലിനും 2020 ഒക്ടോബർ 27-നും ഇടയിൽ നിർമിച്ച പെട്രോൾ എൻജിൻ വാഹനങ്ങളാണ് പരിശോധനയ്ക്ക് എത്തിക്കാൻ അറിയിച്ചിട്ടുള്ളത്. വാഹനങ്ങളുടെ മോട്ടോർ ജനറേറ്റർ യൂണിറ്റ് തകരാർ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്നാണ് നിർമാതാക്കൾ നൽകിയിട്ടുള്ള വിശദീകരണം. തകരാർ സംവഭിച്ചിട്ടുള്ള വാഹനങ്ങളുടെ ഉടമകളെ നേരിട്ട് അറിയിക്കുമെന്നായിരുന്നു ആദ്യ സൂചന.
ആഗോള തലത്തിൽ തന്നെ ഈ തകരാറുകൾ സൗജന്യമായി പരിഹരിച്ച് നൽകുമെന്നാണും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. അംഗീകൃത മാരുതി വർക്ക്ഷോപ്പിൽ സർവീസ് ഒരുക്കുമെന്നാണ് വിവരം. സർവീസ് കഴിയും വരെ തകരാർ കണ്ടെത്തിയിട്ടുള്ള വാഹനങ്ങൾ വെള്ളക്കെട്ടുകളിലൂടെ ഓടിക്കുന്നത് ഒഴിവാക്കാനും വാഹനങ്ങളിലെ ഇലക്ട്രിക്/ ഇലക്ട്രോണിക്സ് പാർട്സുകളിലേക്ക് നേരിട്ട് വെള്ളം സ്പ്രേ ചെയ്യുന്നതും ഒഴിവാക്കണമെന്നും കമ്പനി നിർദേശിച്ചിട്ടുണ്ട്.